ജി എസ് ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍
ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളില്‍ ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്തു നല്‍കാമെന്നും പറഞ്ഞു കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്ന സംഘത്തെ ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദ് ഐപിസ് ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അനീഷ് കെ ജി യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കോഴഞ്ചേരി താലൂക്കില്‍ , മാലക്കര പോസ്റ്റല്‍ അതിര്‍ത്തിയില്‍ , ബിജോ ഭവനില്‍ നിന്നും അടൂര്‍ എറത്ത് വില്ലേജില്‍ , മണക്കാല , ബെന്‍ ഏഥന്‍ല്‍ താമസിക്കുന്ന ബിജോ മാത്യു 35, തിരുവനന്തപുരം ജില്ലയില്‍ , ചെറുവക്കല്‍ പേപ്പര്‍ മില്‍ റോഡില്‍ ആര്‍ക്ക് ഓഫ് ഫേവര്‍ വീട്ടില്‍ നിന്നും ചെമ്പഴന്തി , ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ഇമ്മാനുവല്‍ ആര്‍ എ വയസ്സ് 42, തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളേജ് പോസ്റ്റല്‍ അതിര്‍ത്തിയില്‍ , ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ നിന്നും കവടിയാര്‍ ഡേവിസ് കോട്ടെജില്‍ ഡെന്നിസ് ജേക്കബ് വയസ്സ് 51 എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പില്‍ നിന്നും റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്ഥാപനങ്ങളില്‍ യാദൃശ്ചികമായി എത്തുന്നതുപോലെ അഭിനയിച്ച് ജി എസ് ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താന്‍ എന്നും ജി എസ് ടി , ഇഡി , ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കും എന്നും പറഞ്ഞു അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു , പിന്നീട് ജി എസ് ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവല്‍ ആര്‍ എ എന്നയാളെയും, ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി എസ് ടി ഉദ്യോഗസ്ഥനാണെന്ന് പരിചയ പ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി ജി എസ് ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിക്കുകയും അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് സംഘത്തെപ്പറ്റി വെളിവാകുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപ യും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും , മറ്റൊരു ബേക്കറി -ക്വാറി ഉടമയില്‍ നിന്നും അഞ്ചു ലക്ഷവും , ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും ഏഴു ലക്ഷവും, കഞ്ഞങ്ങാടുള്ള കമ്പനിയില്‍നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി വെളിവായിട്ടുണ്ട്. ഇനിയും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ ഈ സംഘം കബളിപ്പിച്ചതായി സംശയിക്കുന്നു. ബിജോ മാത്യു 2018 ല്‍ ആള്‍ മാറാട്ടം നടത്തി പണം തട്ടാല്‍ ശ്രമിച്ചതിനു ആറന്മുള പോലിസ് സ്റ്റേഷനിലും , വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര്‍ പോലിസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്‍. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ റോബി ഐസക് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരുന്നു.
gst
