ചതുപ്പു നിലം വാങ്ങിയ കേസിൽ സിപിഎം കൗൺസിലറെ ശിക്ഷിച്ചു; കോൺഗ്രസ് പ്രതിഷേധം: മാർച്ചിൽ ഉന്തും തള്ളും
അടൂർ ∙ നഗരസഭയിൽ 2010–11 കാലയളവിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂരഹിത ഭവന പദ്ധതി പ്രകാരം ചതുപ്പു നിലം വാങ്ങി നൽകി തട്ടിപ്പു നടത്തിയ കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ച് ജയിലിലായ സിപിഎം കൗൺസിലർ എസ്.ഷാജഹാന്റെ കൗൺസിലർ സ്ഥാനം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് നടത്തി. നഗരസഭാ ഓഫിസിനു മുൻപിൽ മാർച്ച് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ ഉന്തിലും തള്ളിലും കലാശിച്ചു
പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭൂരഹിത -ഭവനരഹിത പുനരധിവാസ പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് വിജിലൻസ് കോടതി ശിക്ഷിച്ച അടൂർ നഗരസഭയിലെ കൗൺസിലറും സിപിഎം അടൂർ മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവുമായ ഷാജഹാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.
2010-11 സാമ്പത്തിക വർഷത്തിൽ 40 ഗുണഭോക്താക്കൾക്ക് ഉപയോഗശൂന്യമായ വസ്തു വാങ്ങി നൽകിയതിലൂടെ 13,46,000 രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് നഗരസഭയിലെ സിപിഎം കൗൺസിലർ ഷാജഹാൻ, അന്നത്തെ എ എസ് സി ഡെവലപ്മെന്റ് ഓഫീസർ ആയിരുന്ന ജേക്കബ് ജോൺ എസ് സി പ്രമോട്ടർ ആയിരുന്ന രാജേന്ദ്രൻ എന്നിവർക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
ഒന്നാംപ്രതി ജേക്കബ് ജോണിന് വിവിധ വകുപ്പുകളിലായി ആകെ 12 വർഷം കഠിന തടവിനും 75,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. രണ്ടാം പ്രതി രാജേന്ദ്രന് വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ. മൂന്നാംപ്രതി ഷാജഹാന് വിവിധ വകുപ്പുകളിലായി ഏഴുവർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോടതി വിധിച്ചത്.
congress pathanamthitta