പത്തനംതിട്ട : പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവല്ല ചാത്തങ്കേരി കോൺകോട് കടവിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.
പരീക്ഷാ തിരക്കുകൾ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു പതിനാലുകാരനായ സ്റ്റീവൻ ചാണ്ടി. എന്നാൽ ആ സന്തോഷം നിമിഷങ്ങൾക്കുള്ളിൽ നാടിനെ നടുക്കിയ ദുരന്തമായി മാറി. മേപ്രാൽ മണമേൽ പറമ്പിൽ ചാണ്ടി വർഗീസിന്റെയും (സുനിൽ), ഓസ്‌ട്രേലിയയിലുള്ള വിൻസി ചാണ്ടിയുടെയും മകനാണ് മരിച്ച സ്റ്റീവൻ. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സ്റ്റീവൻ മാർച്ച് 30 ന് വൈകുന്നേരമാണ് ചാത്തങ്കേരി കോൺകോട് കടവിൽ അപകടത്തിൽപ്പെട്ടത്.
കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരീക്ഷകൾ പൂർത്തിയാക്കി അവധിക്കാലത്തിന്റെ സന്തോഷത്തിലേക്ക് കടക്കാനിരിക്കെ സംഭവിച്ച ഈ വേർപാട് വിദ്യാലയത്തെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിദേശത്തുള്ള മാതാവ് വിൻസി നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
Pathanamthitta

