അപകടമണിമുഴക്കി കെ.പി.റോഡ്
അടൂർ : അമിത അളവിൽ കയറ്റിയ ചെറിയ മെറ്റലുമായി എത്തിയ ടോറസ് വീടിന് മുകളിലേക്ക് മറിഞ്ഞ് മറിയം ബീവി എന്ന വയോധികയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടോറസ് വളവിലെത്തിയപ്പോൾ ഇടതുഭാഗത്തേക്ക് റോഡിൽനിന്ന് ഇറങ്ങി, വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻപും പല തവണ ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ റോഡിന്റെ ഇടതുഭാഗം ചരിഞ്ഞുകിടക്കുകയാണ്. ഇതിനാൽ എഴംകുളം ഭാഗത്തുനിന്ന് പറക്കോട് ഭാഗത്തേക്ക് ലോഡുകയറ്റി അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണംതെറ്റാൻ സാധ്യതയേറെയാണ്.
കായംകുളം മുതൽ പത്തനാപുരംവരെയുള്ള റോഡാണ് കെ.പി.റോഡ്. എം.സി.റോഡുപോലെതന്നെ ഏറെ തിരക്കുള്ള റോഡുകളിലൊന്ന്. എന്നാൽ, കെ.പി.റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇതിൽ ഏറ്റവുംമോശം അടൂർ- ഏഴംകുളം യാത്രയാണ്. ഏഴംകുളംമുതൽ പട്ടാഴിമുക്കു വരെയുള്ള ഭാഗത്തെ റോഡിൽ മിക്കയിടത്തും ഏറ്റക്കുറച്ചിലുണ്ട്. ഇതുകാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. പലതവണ ടാർചെയ്താണ് റോഡ് ഈ അവസ്ഥയിലാക്കിയത്.
ഏഴംകുളത്തെ റോഡിന്റെ ദുരവസ്ഥ തുടങ്ങിയത് 2018-ലാണ്. വർഷങ്ങളായി തകർന്നുകിടന്ന റോഡ് ഒട്ടേറെ സമരങ്ങൾക്കൊടുവിലാണ് പുനരുദ്ധാരണം നടന്നത്. പത്തുകോടി മുടക്കിയാണ് ടാർചെയ്തത്. 12 ദിവസം കഴിഞ്ഞപ്പോൾ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു. ഇതിനുശേഷം 2022-ൽ 92.90 ലക്ഷം വീണ്ടും അനുവദിച്ചു. എന്നിട്ടും റോഡിന്റെ ദുരവസ്ഥ മാറിയില്ല.
കെ.പി.റോഡിന്റെ ഭാഗമായ അടൂർ- കായംകുളം ഭാഗത്തേക്ക് റോഡിന് പൊതുവേ വീതി വളരെക്കുറവാണ്. ബസുകൾ റോഡിൽതന്നെ നിർത്തിയാണ് ആളുകളെ കയറ്റിയിറക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ അടൂർ മുതൽ കായംകുളം ഭാഗംവരെ ഉള്ളതിനാൽ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. കൂടാതെ, റോഡിന്റെ പല ഭാഗത്തും വലിയ വളവുകളാണ്. പഴകുളം ഭാഗത്ത് പാസ് ജങ്ഷനിൽ എതിരേവരുന്ന വാഹനങ്ങൾപോലും കാണാൻപറ്റാത്ത തരത്തിൽ വലിയ വളവാണ്.
കെ.പി. റോഡിലൂടെയുള്ള യാത്രാദുരിതം മാറ്റാൻ നാലുവരിപ്പാതയെത്തുന്നു എന്ന് പറഞ്ഞിട്ട് വർഷങ്ങളായി. കായംകുളം- തൂത്തുക്കുടി ദേശീയപാതയുടെ ഭാഗമായായിരുന്നു പാതയുടെ നിർമാണം പറഞ്ഞിരുന്നത്.
ഇതിനായുള്ള പ്രാഥമിക സർവേ നടപടികളും കഴിഞ്ഞതാണ്. എന്നാൽ, പദ്ധതി നടപ്പായില്ല. കായംകുളം കെ.എസ്.ആർ.ടി.സി. ജങ്ഷനിൽനിന്ന് ആരംഭിച്ച് ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര, പഴകുളം, അടൂർ, ഏഴംകുളം, പത്തനാപുരം വഴി പുനലൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെന്റ് സർവേ നടപടികൾ നടന്നത്. പാതയിൽ രണ്ട് പ്രധാന പാലങ്ങൾ പുതുതായി വരും. അടൂർ ഹൈസ്കൂൾ ജങ്ഷനിൽ പ്രത്യേക വികസനവും പാതയുടെ ഭാഗമായി ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം.
kp road
