പത്തനംതിട്ട: വിഭവങ്ങൾക്കൊപ്പം വഞ്ചിപ്പാട്ടിന്റെ ഈരടികളും മുഴങ്ങുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾക്ക് തുടക്കമായി. വിശിഷ്ടാതിഥികളെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പതിനെട്ടാം പടിക്ക് താഴെ നിന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ. വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ട്രഷറർ രമേഷ് മാലിമേൽ തുടങ്ങിയവർ ചേർന്ന് വഞ്ചിപ്പാട്ടിന്റെയും താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര തിരുമുറ്റത്തെ ആനക്കൊട്ടിലേക്ക് സ്വീകരിച്ച് ആനയിച്ചു.
മന്ത്രി കെ.ബി.ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി സദ്യ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണ ജോർജ്, ആൻറ്റോ ആന്റണി എം.പി, എം.എൽ.എ പ്രമോദ് നാരായണൻ, അവിട്ടം തിരുനാൾ ആദിത്യ വർമ എന്നിവർ ചേർന്ന് ആനക്കൊട്ടിൽ സദ്യ വിഭവങ്ങൾ വിളക്കിന് മുമ്പിൽ ഇലയിൽ വിളമ്പി. വിശിഷ്ടാതിഥികളെല്ലാം ഇതിൽ പങ്കെടുത്തു. ഫുഡ് കമ്മിറ്റി കൺവീനർ എം.കെ.ശശികുമാർ കുറുപ്പ്, ജോ. കൺവീനർ ബി കൃഷ്ണകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
പള്ളിയോട സേവാസംഘം വള്ളസദ്യ, വള്ളംകളി തുടങ്ങിയ ചടങ്ങുകൾക്ക് എത്തുന്ന പള്ളിയോട തുഴച്ചിൽ കാർക്കും മറ്റും അപകട മരണം ഉണ്ടാവുകയാണെങ്കിൽ 10 ലക്ഷം രൂപ ഒരാൾക്ക് ലഭിക്കത്തക്ക രീതിയിലും, വള്ളംകളി ഇവന്റിന് രണ്ടു കോടി രൂപ കവറേജുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായുള്ള പോളിസി കൈമാറ്റവും ചടങ്ങിൽ നടന്നു.
ക്ഷേത്ര ഐതിഹ്യവും ആചാര അനുഷ്ഠാനങ്ങൾ വിവരിക്കുന്ന വിസ്മയദർശനം ഡോക്യുമെന്ററിയുടെ പ്രദർശന ഉദ്ഘാടനവും മന്ത്രി ഗണേഷ് കുമാർ നിർവഹിച്ചു. വഞ്ചിപ്പാട്ട് സോപാനം പന്തലിൽ ക്ഷേത്രത്തിൽ എത്തുന്ന സദ്യയിൽ പങ്കെടുക്കുന്ന ഭക്തർക്ക് കാണാനാണ് ഇത് ഒരുക്കിയിക്കുത്.
സദ്യയിൽ പങ്കെടുക്കാൻ ആദ്യം ക്ഷേത്രക്കടവിൽ എത്തിയ കോഴഞ്ചേരി, ളാക ഇടയാറന്മുള പള്ളിയോടങ്ങളെ മന്ത്രിമാർ ചേർന്ന് സ്വീകരിച്ചു. പ്രദക്ഷണ വഴികളിലൂടെ പള്ളിയോടക്കരക്കാരെ വഴിപാടുകാരൻ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
വഞ്ചിപ്പാട്ടിന്റെ ഈരടികൾ ക്ഷേത്ര അംഗണത്തിൽ മുഖരിതമായി. 80 നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് തുടക്കമായത്. 412 സദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. പത്തനംതിട്ട ഫയർ ആൻഡ് സേഫ്റ്റി ടീം സ്കൂബ ബോട്ടിൽ പള്ളിയോടങ്ങൾക്ക് സംരക്ഷണം നൽകി പമ്പാനദിയിൽ ഉണ്ടായിരുന്നു. 52 കരനാഥന്മാർ, പള്ളിയോട പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എല്ലാവർക്കും ക്ഷേത്രത്തിനു പടിഞ്ഞാറെ ഊട്ടുപുരയിൽ വള്ളസദ്യ ഒരുക്കിയിരുന്നു.
aranmula-vallasadya-started