പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവൻ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പിടിയിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി മരുതരാജ് എന്ന് വിളിക്കുന്ന 'സബ്ജയിൽ രാജ'യെയാണ് പന്തളം പോലീസ് സാഹസികമായി പിടികൂടിയത്.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ രാജ, തമിഴ്‌നാട്ടിലടക്കം നിരവധി സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ്.
ഒരു കൊലപാതകം, ആറ് വധശ്രമങ്ങൾ, നിരവധി കവർച്ചാ കേസുകൾ എന്നിവ ഇയാളുടെ പേരിലുണ്ട്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ യു.വി. വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്. അൻവർഷ, ആർ. രഞ്ജിത്ത്, നിയാസ്, ബി. അരുൺ, സിജു എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു..
അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു. കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും അവർ ഉടൻ വലയിലാകുമെന്നും പോലീസ് അറിയിച്ചു.
pandalam

