തിരുവല്ല: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവല്ല വെൺപാല തൊഴുവത്തുംതറ വീട്ടിൽ ടി.ജി രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൻ സ്മിത രാജഗോപാലിന്റെയും മകൻ ഗോവിന്ദ രാജ് (23) ആണ് മരിച്ചത്.
തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗം അമ്പിളി പാലത്തിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്തുനിന്നും എത്തിയ ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. ബൈക്കിൽ നിന്നും 15 അടിയോളം ദൂരത്തിൽ തെറിച്ചുവീണ ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തിൽ മുങ്ങി.
വൻശബ്ദം കേട്ട് എത്തിയ പരിസരവാസികൾ നടത്തിയ തെരച്ചിലിൽ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അഗ്നി രക്ഷാനിലയത്തിലും വിവരമറിയിച്ചു. അവർ എത്തി നടത്തിയ പരിശോധനയിലാണ് തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഗോവിന്ദനെ കണ്ടെത്തിയത്. ഉടൻതന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
എടത്വാ പള്ളി പെരുന്നാളിനായാണ് ഗോവിന്ദരാജ് വീട്ടിൽ നിന്നും ഇറങ്ങിയത്. കോഴിക്കോട് സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിയായിരുന്നു മരണപ്പെട്ട ഗോവിന്ദരാജ്. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
thiruvalla
