പത്തനംതിട്ട : സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ഒട്ടും സമയം നഷ്ടപ്പെടുത്താതെ കാവലിന്റെ കരുതലുമായി ഓടിയെത്തിയ പോലീസ് സംഘം രക്ഷപ്പെടുത്തിയത് രണ്ടു ജീവനുകളെ. 24 മണിക്കൂറും പ്രവർത്തനക്ഷമമായ പോലീസ് കണ്ട്രോൾ റൂം 112 എമർജൻസി ഹെൽപ്‌ലൈൻ വാഹനത്തിൽ ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് വെട്ടിപ്പുറം ഹോളി എയ്ഞ്ചൽസ് സ്‌കൂളിന് സമീപത്തെ വീട്ടിലെ രണ്ടുപേർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്ട്രോളിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് സംഘം ആശുപത്രിയിലെത്തിച്ച് ഭാര്യയെയും ഭർത്താവിനെയും രക്ഷപ്പെടുത്തിയത്. പോലീസ് കണ്ട്രോൾ റൂം വാഹനത്തിലെ ടാബിൽ വന്ന സന്ദേശത്തിൽ കൊടുത്തിരുന്ന ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ എടുത്തത് ഇവരുടെ മകളാണ്.
അമ്മ അമിതമായി ഗുളിക കഴിച്ചതിനെതുടർന്ന് തളർന്നുവീണെന്നും, ഇതുകണ്ട ഹൃദ്രോഗിയായ അച്ഛൻ നെഞ്ചുവേദനയുണ്ടായി ബോധരഹിതനായെന്നുമാണ് പെൺകുട്ടി നിലവിളിച്ചുകൊണ്ട് പോലീസിനെ അറിയിച്ചത്. അപകടകരമായ സാഹചര്യം തിരിച്ചറിഞ്ഞ പോലീസ് ഒരു നിമിഷം പോലും പാഴാക്കാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ആംബുലൻസുമായി വീട്ടിലേക്ക് കുതിച്ചെത്തി. എസ് സി പി ഓ ജോബിൻ ജോണും ആംബുലൻസിലെ സഹായിയും ചേർന്ന് ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി.
തുടർന്ന് ഒപ്പമുണ്ടായിരുന്ന സി പി ഒമാരായ അഭിലാഷ്, ഉണ്ണി എന്നിവരുമൊത്ത് ഇരുവരെയും ആംബുലൻസിൽ കയറ്റി മകളുമായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പായുകയായിരുന്നു. രണ്ടുപേർക്കും ജീവന് ആപത്തില്ല എന്ന് ആശുപത്രിയിലെത്തി ഉറപ്പിച്ചു. മാതാപിതാക്കൾക്ക് ആപത്ത് പിണഞ്ഞതിൽ ആകെ മനമുലഞ്ഞ പെൺകുട്ടിയെ സമാധാനിപ്പിച്ച് കർമനിരതരായി ഉണർന്നു പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുകയാണ് കുടുംബം.
പൂർണസമയം പ്രവർത്തിക്കുന്ന 112 ഹെൽപ്‌ലൈൻ വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ ആസ്ഥാനത്തെ കണ്ട്രോൾ റൂമിൽ നിന്നും ലഭിക്കുന്നതും, പത്തനംതിട്ട പോലീസ് അറിയിക്കുന്നതും മറ്റുമായ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പോലീസ് സഹായവും സേവനവും ആവശ്യപ്പെടുന്നവർക്ക് നൽകുകയാണ് ചെയ്യുന്നത്. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള 112 എമർജൻസി ഹെൽപ്‌ലൈൻ ടോൾ ഫ്രീ നമ്പരിലേക്ക് എത്തുന്ന സന്ദേശങ്ങൾ, ജില്ലാ പോലീസ് ആസ്ഥാനത്തുതന്നെ പ്രവർത്തിക്കുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റ ( ഇ ആർ എസ് എസ് )ത്തിലേക്ക് എത്തുമ്പോൾ, സംഭവസ്ഥലം ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനിലേക്കോ കണ്ട്രോൾ റൂം വാഹനങ്ങളിലേക്കോ അയച്ചുകൊടുക്കും. തുടർന്ന്, സന്ദേശം അയച്ചയാളുടെ ഫോണിലേക്ക് പോലീസ് വിളിച്ച് കാര്യങ്ങൾ തിരക്കിയശേഷം സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയാണ് ചെയ്യുന്നത്
Pathanamthitta
