എം.സി. റോഡിൽ അപകടത്തിന് അറുതിയില്ല
അടൂർ : മഴക്കാലമായതോടെ റോഡുകൾ മിക്കതും സുരക്ഷിതമല്ല. പ്രത്യേകിച്ച് പ്രധാന റോഡുകളായ എം.സി.റോഡും കെ.പി.റോഡും. ഈ രണ്ട് റോഡുകളിലും ദിനംപ്രതി അപകടങ്ങൾ വർധിക്കുകയാണ്. റോഡ് നനഞ്ഞുകിടക്കുന്നതിനാൽ പെട്ടെന്ന് ബ്രേക്ക് ചെയ്താലും വാഹനം നിന്നെന്നുവരില്ല. അടുത്തിടെ നടക്കുന്ന അപകടങ്ങളിൽ പലതിലും അമിതവേഗവും അശ്രദ്ധയും മൂലമാണെന്ന് പോലീസും മോട്ടോർവാഹന വകുപ്പ് അധികൃതരുംതന്നെ വ്യക്തമാക്കുന്നു.
അപകടത്തിന്റെ കണക്കെടുത്താൽ എം.സി. റോഡാകും ഒരുപക്ഷേ മുൻപിൽ നിൽക്കുന്നത്. ഏനാത്ത് മുതൽ അടൂർ ബൈപ്പാസ് വരെ ഒരു ദിവസം ഒരു അപകടമെങ്കിലും ഉണ്ടാകും.
തിങ്കളാഴ്ച പുലർച്ചെ എം.സി.റോഡിൽ വടക്കടത്തുകാവ് പെട്രോൾപമ്പിന് സമീപം കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവമാണ് ഏറ്റവും ഒടുവിൽ നടന്ന അപകടം. തിരുവനന്തപുരം ശ്രീ അവിട്ടത്തിൽ വിമൽ(35), അശ്വിനി(30), ദേവിക (8)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവസുരക്ഷാ പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയ റോഡുകളിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്.
M.C ROAD
