കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി
കോന്നി : കോന്നി താവളപ്പാറയില്‍ കഴിഞ്ഞ ദിവസം മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. ആക്രമിച്ച മൃഗം ഏതാണെന്ന് തിരിച്ചറിയുവാന്‍ കിടാവിന്‍റെ ജഡാവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നില്ല. ഇതിന് സമീപം കഴിഞ്ഞ ദിവസം വനപാലകര്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലി വീണ്ടും എത്തി ജഡാവശിഷ്ടങ്ങള്‍ കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. അതേ രാത്രിയില്‍ തന്നെ ചെന്നായ ജഡത്തിന് അടുത്തെത്തിയ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവിടെ കൂട് സ്ഥാപിക്കുമെന്നും വനപാലകര്‍ പറഞ്ഞു.
താവളപ്പാറ കോട്ടയംകാരുടെ എസ്റ്റേറ്റിലെ വാച്ചര്‍ ലാലച്ചന്‍റെ ഒന്നര വയസ് പ്രായമുള്ള മൂരി കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. പശുവിനോടൊപ്പം നിന്നിരുന്ന കിടാവ് പുലര്‍ച്ചെയാണ് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് പോയതെന്ന് വീട്ടുടമ പറയുന്നു. നായയുടെ കുരകേട്ട് ഓടി ചെല്ലുമ്പോഴാണ് മൂരി കിടാവ് ആക്രമിക്കപ്പെട്ട വിവരം അറിയുന്നത്. കിടാവിന്‍റെ ജഡം പകുതിയോളം പുലി ഭക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമിച്ച ജീവി ഏതാണെന്ന് സ്ഥിരീകരിക്കാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജഡം മറവ് ചെയ്യാതെ സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.
A leopard attacked and killed a young bull in Konni
