സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം
അടൂർ∙ ഉച്ചഭക്ഷണത്തിനു സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ എണ്ണം പത്തനംതിട്ട ജില്ലയിൽ കുറയുന്നു. 58 എണ്ണം പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 19 ആയി ചുരുങ്ങി. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീയുടെ ഹോട്ടലുകൾക്കാണു താഴുവീണു കൊണ്ടിരിക്കുന്നത്. നിർത്തലാക്കിയത് ഇതുവരെ 39 എണ്ണം . ഡ്രൈവർമാർ, തൊഴിലാളികൾ, ദിവസവേതനക്കാർ ഉൾപ്പെടെ ഒട്ടേറെ സാധാരണക്കാർക്ക് ഈ ഭക്ഷണശാലകൾ പ്രയോജനപ്പെട്ടിരുന്നതാണ്. ആദ്യം 20 രൂപയ്ക്കാണ് ഊണ് തുടങ്ങിയത്. സാധനങ്ങളുടെ വിലക്കയറ്റം കാരണം ഇപ്പോഴത് 35–40 രൂപയായി ഉയർത്തിയിട്ടുണ്ട്.
നഗരസഭകൾ ഉള്ളതിൽ പത്തനംതിട്ടയിൽ മാത്രമാണ് ഇപ്പോൾ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.
സബ്സിഡി നിർത്തലാക്കിയതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായങ്ങൾ മുടങ്ങിയതും കാരണമാണു ഹോട്ടലുകൾ ഇത്രയുമധികം പൂട്ടിയതെന്നാണു കുടുംബശ്രീ അധികൃതർ പറയുന്നത്. ഒരു ഊണിനു 10 രൂപയായിരുന്നു സബ്സിഡി നൽകിയിരുന്നത്. ഇതു നിർത്തിലാക്കിയിട്ട് 3 വർഷമായി. ഇതോടെ ജനകീയ ഹോട്ടലുകൾ പ്രവർത്തനം പ്രതിസന്ധിയിലായി തുടങ്ങി. പാചകവാതകം അരി, പച്ചക്കറി എന്നിവയുടെ വിലയുടെ വിലവർധനയും കെട്ടിട വാടക, വൈദ്യുതിച്ചാർജ്, വാട്ടർ ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കൃത്യമായി കിട്ടാതായതും സ്ഥിതി കൂടുതൽ വഷളാക്കി. ഉപജീവന മാർഗമായതിനാൽ പല കുടുംബശ്രീ യൂണിറ്റുകൾ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും സാധനങ്ങളുടെ വില കൂടി കൂടി വന്നതോടെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാതായി. പിന്നെ നിർത്തുകയേ ഇവർക്കു മുന്നിൽ മാർഗമുണ്ടായിരുന്നുള്ളൂ. നിർത്തലാക്കിയ സബ്സിഡി തിരിച്ചു കൊണ്ടുവരുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനും സർക്കാർ നടപടി എടുത്തെങ്കിലെ ജനകീയ ഹോട്ടലുകൾക്കു തുടർന്നു പ്രവർത്തിക്കാനാകൂ.
Kudumbashree Janakeeya Hotels, which provided relief to the common man: there are only 19 of them left now in Pathanamthitta district.
