പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം
പത്തനംതിട്ട :പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് നിയമസഭാ പരിസ്ഥിതിസമിതി യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഡാം തുറന്നുവിടുമ്പോൾ വെള്ളം ഉയരാനുള്ള പ്രദേശങ്ങളിലെങ്കിലും സൈറൺ മുഴങ്ങിക്കേൾക്കാനുള്ള സംവിധാനമാണ് വേണ്ടത്. ഇപ്പോൾ ഡാമിന്റെ പരിസരത്തുമാത്രമാണ് അപകടമുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങുന്നത്. സമിതി ചെയർമാൻ സജീവ് ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ എം.എൽ.എ.മാരായ വർഗീസ് മാമ്മൻ, കെ.രാജൻ, ഫൈസൽ ബാബു, ടി.എം.ശശി എന്നിവരാണ് ജില്ലയിലെ പരിസ്ഥിതിപ്രശ്നങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നിർദേശിച്ചത്. മഴയുടെ തീവ്രതകൂടുതലുള്ളയിടത്ത് കൂടുതൽ ശ്രദ്ധവേണമെന്ന് മുന്നറിയിപ്പ് നൽകി. ശാസ്ത്രീയമായ സംവിധാനമുണ്ടാകണം. സമിതി രൂപവത്കരിച്ചശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു പത്തനംതിട്ടയിലേത്.
മണ്ണും ചെളിയും നിറഞ്ഞുകിടക്കുന്നതിനാൽ ഡാം തുറന്നുവിടാതെ അതിതീവ്രമഴയിൽ നദിയിലും തോട്ടിലും വെള്ളം ഉയരുന്നു. ഡാം തുറക്കുംമുൻപ് വെള്ളത്തിന്റെ തീവ്രത വരുന്ന പഞ്ചായത്തുകളിലും ജനങ്ങളിലും സുരക്ഷാമുന്നറിയിപ്പ് എത്തേണ്ടതുണ്ട്. കഴിഞ്ഞപ്രളയത്തിൽ ഓറഞ്ച് അലർട്ട് പെട്ടെന്ന് റെഡ് അലർട്ടിലേക്ക് മാറുകയായിരുന്നു. രാത്രി ഒന്നരയ്ക്ക് തുടങ്ങിയ മഴയായതിനാൽ മഴയുടെ തീവ്രത പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. മുന്നറിയിപ്പ് പലരിലുമെത്തുന്നത് പുലർച്ചെയാണ്. മഴയുടെ ശക്തികൂടുമ്പോൾ തന്നെ അറിയാൻ കഴിയുന്ന ആധുനിക സംവിധാനം സ്ഥാപിക്കണമെന്നും നിർദേശിച്ചു. പ്രളയത്തിൽ നാശംസംഭവിച്ച വീടുകൾക്കും കടകൾക്കും സഹായം കിട്ടാനുള്ളത് വേഗത്തിലാക്കണം.
A system should be set up to extend flood warnings to more areas

