പത്തനംതിട്ടയിൽ ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണം
പത്തനംതിട്ട: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെ 71 ഡെങ്കിപ്പനി, സംശയാസ്പദമായ 147 കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
പന്തളം(കടയ്ക്കാട്), വെച്ചൂച്ചിറ (കൊല്ലമുള, പെരുന്തേനരുവി, ഓലക്കുളം) പ്രദേശങ്ങളില്‍ ഡെങ്കികേസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റി-പഞ്ചായത്ത് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ജില്ല മെഡിക്കല്‍ ഓഫിസര്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോഗിങ് ഉള്‍പ്പെടെ നടത്താന്‍ നിര്‍ദേശിച്ചു.
പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സക്ക് മുതിരാതെ ആരോഗ്യകേന്ദ്രങ്ങളിലെത്തണമെന്നും വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
dengu fever