കോന്നി: അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ജീവനക്കാർ അനശ്ചിതകാല സമരം ആരംഭിച്ചു. അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എട്ടുപേരെയും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ആറുപേരെയുമാണ് ഒഴിവാക്കാൻ തീരുമാനിച്ചത്.
ഒരു മുന്നറിയിപ്പും കൂടാതെ ബുധനാഴ്ച വൈകീട്ടാണ് താൽക്കാലിക ജീവനക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. രാവിലെ കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഗവി സഞ്ചാരികളുമായി ബസ് എത്തിയപ്പോൾ രാവിലെയുള്ള തുഴച്ചിലുകാരിൽ നാലിൽ മൂന്നുപേരും 60 വയസ്സ് കഴിഞ്ഞവർ ആയതിനാൽ സവാരി നടത്താൻ കഴിയാതെ വരികയും തുടർന്ന് വിനോദ സഞ്ചാരികൾ കൊട്ടവഞ്ചി സവാരി നടത്താതെ മടങ്ങുകയുമായിരുന്നു.
തുടർന്ന് അടവി കൊട്ടവഞ്ചി സവാരി കേന്ദ്രം, ബാംബൂ ഹട്ടിലെ ജീവനക്കാർ, ആരണ്യകം കഫേ ജീവനക്കാർ അടക്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയും ഞള്ളൂർ ഫോറസ്റ്റ് ഡെപ്യൂട്ടിക്ക് നിവേദനം നൽകുകയുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒവർഷത്തിന് മുമ്പുതന്നെ വനം വകുപ്പ് 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നും അതാണ് നടപ്പാക്കിയത് എന്നുമാണ് വനം വകുപ്പ് അധികൃതർ വിഷയത്തിൽ നൽകുന്ന വിശദീകരണം.
കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ആളുകളെയാണ് പെട്ടെന്ന് പിരിച്ചുവിടാൻ തീരുമാനിച്ചതെന്നും മറ്റൊരു ജോലിക്ക് പോകാൻ കഴിയാത്ത ഇവരുടെ ജീവിതമാർഗമാണ് വഴിമുട്ടിയതെന്നും ഇതിന് പരിഹാരം കാണുന്നത് വരെ സമരം തുടരും എന്നും തൊഴിലാളികൾ പറഞ്ഞു.
adavi-boat-ride-center-dismisses-those-over-60-