കോന്നി: കഴിഞ്ഞ നാല് ദിവസമായി തണ്ണിത്തോട് മുണ്ടോമൂഴിയിലും തണ്ണിത്തോട് മൂഴിക്ക് സമീപവും അവശനിലയിൽ കാട്ടാനയെ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മുണ്ടോമൂഴിയിലെ ഫോറസ്റ്റ് സ്റ്റേഷൻ സമീപത്ത് കല്ലാറ്റിലാണ് പിടിയാനയെ ആദ്യം കണ്ടത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തിയ സഞ്ചാരികൾ സവാരി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാട്ടാനയെ കാണുന്നത്.
തുടർന്ന് ഏറെനേരം കല്ലാറ്റിലെ വെള്ളത്തിൽ ആന കിടന്നിരുന്നു. ശരീരം മെലിഞ്ഞ് എല്ലുകൾ തെളിഞ്ഞുകാണും വിധം അവശനിലയിലായിരുന്നു. ഒരു മണിക്കൂറോളം കല്ലാറ്റിലുണ്ടായിരുന്ന ആന പിന്നീട് മറുകരയിലേക്ക് നീങ്ങി. ഇന്നലെ വീണ്ടും തണ്ണിത്തോട് മൂഴിക്ക് സമീപം കാട്ടാന വീണ്ടുമെത്തി. വേനൽ കടുത്തതോടെ വെള്ളം തേടി കല്ലാറിന്റെ പല ഭാഗങ്ങളിലും കാട്ടാനകൾ എത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തണ്ണിത്തോട് ഇലവുങ്കൽ ഭാഗത്ത് കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനകൾ എത്തുന്നുണ്ടായിരുന്നു.
Thannithodu WildElephant
