പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ പരാതി
പത്തനംതിട്ട ∙ പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് യുഡിഎഫ് പരാതി നൽകി. ആറന്മുളയിലെ സ്ഥാനാർഥി അബിൻ വർക്കിയുടെ ചീഫ് ഇലക്‌ഷൻ ഏജന്റ് എ.അബ്ദുൽ ഹാരിസാണു പരാതി നൽകിയത്. വോട്ടുചെയ്ത പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നിക്ഷേപിക്കുന്ന ബാലറ്റ് ബോക്സ് മുദ്ര വച്ച് സൂക്ഷിക്കേണ്ടതാണ്. എന്നാൽ ഇതു തുറന്ന നിലയിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടതിനെ തുടർന്നാണു പരാതി. ആർക്കും എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന രീതിയിൽ ബാലറ്റ് ബോക്സ് സൂക്ഷിച്ചത് വോട്ടുകളുടെ സുരക്ഷ, വിശ്വാസ്യത, രഹസ്യത്മകത എന്നിവയെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്നുണ്ടെന്നാണ് യുഡിഎഫ് ആരോപണം.
ബാലറ്റ് ബോക്സ് അടയ്ക്കുകയോ മുദ്ര വയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായി അവിടെയുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞതായാണ് കോൺഗ്രസ് ആരോപണം. ആറന്മുള മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറെ ഫോണിൽ ബന്ധപ്പെട്ട് ചീഫ് ഇലക്‌ഷൻ ഏജന്റ് അബ്ദുൽ ഹാരിസ് പരാതി അറിയിച്ചു. വോട്ടെടുപ്പിൽ അനധികൃത ഇടപെടൽ ഉണ്ടായേക്കുമെന്ന ആശങ്കയും യുഡിഎഫ് പ്രകടിപ്പിച്ചു. തുടർന്ന് ഇവർ കലക്ടറേറ്റിൽ തിരഞ്ഞെടുപ്പ് നിരീക്ഷകയെ നേരിൽ കണ്ട് പരാതി അറിയിച്ചു. ഇതിനിടെ പരാതിക്കിടയാക്കിയ ബാലറ്റ് ബോക്സിൽ ഉദ്യോഗസ്ഥർ മുദ്ര വച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ചീഫ് ഇലക്‌ഷൻ ഏജന്റ് പരാതിയിൽ ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥർക്കു വ്യക്തമായ നിർദേശങ്ങൾ നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
postal-voting-security-complaint
