പമ്പാനദിയിലെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്ന തടസ്സങ്ങൾ നീക്കാതെ കൂടുതൽ മാലിന്യം തള്ളി പൊതുമരാമത്ത് വകുപ്പ്.
കോഴഞ്ചേരി : പമ്പാനദിയിലെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്ന തടസ്സങ്ങൾ നീക്കാതെ കൂടുതൽ മാലിന്യം തള്ളി പൊതുമരാമത്ത് വകുപ്പ്.കോഴഞ്ചേരി സമാന്തരപാലത്തിന്റെ നിർമാണത്തിനായി താത്ക്കാലിക പാത നദിയിൽ നിർമിച്ചിട്ട് ആറ് മാസത്തിലേറെയായി. താത്ക്കാലിക പാത കൂടാതെ പാലത്തിന്റെ നിർമാണത്തിനുശേഷം നദിയിൽ ഇറക്കിയിട്ടിരിക്കുന്ന ഇരുമ്പ് ഗർഡറുകളും നിർമാണാവശിഷ്ടങ്ങളും കാരണം പാലത്തിന്റെ അഞ്ച് സ്പാനുകളിൽ ഒരിടത്തുകൂടി മാത്രമാണ് വെള്ളം ഒഴുകുന്നത്. ഈ തടസ്സങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആറന്മുള പള്ളിയോട സേവാസംഘം രണ്ടുമാസം മുമ്പ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.
ഈ പരാതി പരിഗണിച്ചില്ലെന്നു മാത്രമല്ല പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമാണത്തിന്റെ ഭാഗമായി എവിടെനിന്നോ ഇളക്കി മാറ്റിയ ടാറിന്റെ അവശിഷ്ടങ്ങൾക്കൊപ്പം കുറച്ചധികം പച്ച മണ്ണും ഏതാനും ദിവസങ്ങൾക്കുമുമ്പ് നദിയിൽ തള്ളി. കാലവർഷം ശക്തിപ്പെട്ടാൽ നിലവിലെ സാഹചര്യത്തിൽ വളരെപ്പെട്ടെന്ന് നദിയിൽ ജലനിരപ്പ് ഉയരും. ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് മൂന്നടിയിൽ അധികം വെള്ളം നദിയിൽ ഉയർന്നാൽ താത്ക്കാലിക പാതയ്ക്കായി ഇറക്കിയിട്ടിരിക്കുന്ന മണ്ണും കഴിഞ്ഞ ദിവസം തള്ളിയ അവശിഷ്ടങ്ങളും നീക്കം ചെയ്യുക ബുദ്ധിമുട്ടാകും. ജൂലായ് മാസം വള്ളസദ്യ വഴിപാടുകൾ ആരംഭിക്കുവാനിരിക്കെ റാന്നി-ഇടക്കുളം മുതൽ നെടുംപ്രയാർ വരെയുള്ള 14 പള്ളിയോടങ്ങൾ പടിഞ്ഞാറുഭാഗത്തെ സ്പാനിൽ കൂടിയാണ് പോകേണ്ടത്. ജലനിരപ്പ് ഉയരുന്നതിനാൽ അപകടസാധ്യതയേറെയാണ്. എന്നിട്ടും മുന്നറിയിപ്പ് അവഗണിക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
pwd
