പത്തനംതിട്ട : സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസ് നടപ്പാക്കിയ ഓപ്പറേഷൻ ‘സൈ – ഹണ്ടിന്റെ‘ ഭാഗമായി പത്തനംതിട്ടയിൽ ഒരു യുവതി പിടിയിലായി. ഇടത്തിട്ട ജയാലയം വീട്ടിൽ 40 വയസുകാരിയായ ജയമോളെയാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 10 കേന്ദ്രങ്ങളിലാണ് പോലീസ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. ഈ പരിശോധനകൾക്കിടയിലാണ് കൊടുമൺ പോലീസിന്റെ പിടിയിലായ ജയമോൾ കുടുങ്ങുന്നത്.ഇവരിൽ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചു എന്ന് കരുതുന്ന മൊബൈൽ ഫോൺ, വിവിധ ബാങ്കുകളുടെ എ.റ്റി.എം കാർഡുകൾ, പാൻ കാർഡ് എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി നടത്തിയ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, സംശയകരമായ സാഹചര്യത്തിൽ രണ്ട് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറ് (2,60,800) രൂപയുടെ പണമിടപാട് ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
ഓപ്പറേഷൻ ‘സൈ – ഹണ്ടിന്റെ‘ ഭാഗമായി ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പോലീസ് തീരുമാനം. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Pathanamthitta
