ജോലി നഷ്ടപ്പെട്ട വിവരം ‘ജൂനിയർ’ അധ്യാപിക അറിയുന്നത് ക്ലാസ്സിൽ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ
പത്തനംതിട്ട ∙ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണു ചിറ്റാർ ജിഎച്ച്എസ്എസിലെ അധ്യാപിക എം.എസ്.അർച്ചന തനിക്ക് ജോലി നഷ്ടമായ വിവരം അറിയുന്നത്. മറ്റൊരാൾ ജോലിയിൽ പ്രവേശിക്കാൻ വന്നപ്പോൾ ആണ് ജൂലൈ 14 മുതൽ തന്നെ സർവീസിൽനിന്ന് നീക്കിയ വിവരം അർച്ചന അറിയുന്നത്. ഐക്കാട് എഎസ്ആർവിജി യുപി സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനാൽ പാർട്ട് ടൈം സംസ്കൃത അധ്യാപക തസ്തിക ഇല്ലാതായി. ഇതോടെയാണു സ്കൂളിലെ സീനിയർ അധ്യാപിക എം.ഹേമലതയെ ചിറ്റാർ ജിഎച്ച്എസ്എസിലേക്ക് സ്ഥലംമാറ്റി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിറക്കിയത്.
ഹേമലത ഫുൾടൈം ബെനഫിറ്റ് ലഭിച്ച അധ്യാപികയും ജില്ലാതല സീനിയോറിറ്റി പട്ടികയിൽ മുതിർന്നയാളുമാണ്. സർക്കാർ അധ്യാപക പുനർവിന്യാസ ചട്ടപ്രകാരം തസ്തിക നഷ്ടപ്പെടുമ്പോൾ ജില്ലയിൽ ഏറ്റവും ജൂനിയറായ അധ്യാപകരെയാണു സർവീസിൽനിന്ന് നീക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയാണു അർച്ചനയെ നീക്കിയത്. പുതിയ അധ്യാപിക ജോലിക്കെത്തിയതറിഞ്ഞു ഡിഡിഇ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ലഭിച്ചത്. സർവീസിൽനിന്ന് നീക്കിയിട്ടും ഇതറിയാതെ അർച്ചന ജോലി ചെയ്തത് രണ്ടാഴ്ച
വൈക്കം സ്വദേശിയായ അർച്ചന ബിരുദവും ബിരുദാനന്തര ബിരുദവും നേടിയാണ് തൃപ്പൂണിത്തുറ സംസ്കൃത കോളജിൽനിന്ന് ഒന്നാം റാങ്കോടെയാണു പാസായത്. ട്യൂമർ ബാധിതനായ അച്ഛൻ മഠത്തിൽ സജിമോൻ ലോട്ടറി വിൽപന നടത്തിയും അമ്മ അംബിക ഗ്ലോക്കോമ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും ചെമ്മീൻ ഫാക്ടറിയിൽ പണിയെടുത്തുമാണു മകളെ പഠിപ്പിച്ചത്. 2024ൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നെങ്കിലും ഈ വർഷമാണ് നിയമനം ലഭിച്ചത്.ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് അർച്ചനയും കുടുംബവും
The junior teacher learned about losing her job while she was teaching students in the class
