പത്തനംതിട്ട ജില്ലയിൽ ഡിഇഒ ഇല്ല ;വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിൽ
പത്തനംതിട്ട∙ ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) തസ്തിക 14 മാസമായി ഒഴിഞ്ഞുകിടക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഒരു വർഷത്തിലധികമായി പത്തനംതിട്ട ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്കാണു (എഇഒ) അധിക ചുമതല നൽകിയിരിക്കുന്നത്. 101 സ്കൂളുകളാണു പത്തനംതിട്ട ഡിഇഒയ്ക്കു കീഴിലുള്ളത്. സംസ്ഥാനത്തെ തന്നെ വലിയ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ആയതിനാൽ ഈ ഓഫിസിനെ രണ്ടായി വിഭജിക്കണമെന്ന കാലങ്ങളായുള്ള ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ശമ്പള ബില്ലുകൾ പാസാക്കിയിരുന്നതു ഓഫിസിലെ പഴ്സനൽ അസിസ്റ്റന്റ് ആണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിഎ അവധിയിൽ പ്രവേശിച്ചതോടെ ശമ്പള ബില്ലുകൾ പാസാക്കാൻ കഴിയാതെ ജീവനക്കാരുടെ ശമ്പളം മടങ്ങിയ അവസ്ഥയാണ് .
പിഎയുടെ ചാർജ് കൂടെ എഇഒയ്ക്കു നൽകണമെന്നു വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചാൽ മാത്രമേ എഇഒയ്ക്കു ബില്ലുകൾ പാസാക്കാൻ കഴിയുകയുള്ളു. പത്തനംതിട്ട എഇഒയ്ക്കു 56 എൽപി, യുപി സ്കൂളുകളുടെ ചുമതലയുണ്ട്. ഗവി, മൂഴിയാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സ്കൂളുകളും പത്തനംതിട്ട എഇഒയുടെ പരിധിയിലാണ്. ഇതിനു പുറമേ അധിക ചുമതല ഡിഇഒയുടെ കൂടെ ഉള്ളതിനാൽ മിക്ക ദിവസങ്ങളിലും രാത്രി 8 വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഒരേ ഉദ്യോഗസ്ഥന് ദീർഘകാലം അധിക ചുമതല നൽകുന്നത് ചട്ടവിരുദ്ധമാണെന്നും ആറുമാസത്തിലധികം സ്ഥിരം നിയമനം നടത്താതെ ഇത്തരത്തിൽ ചുമതല തുടരാൻ പാടില്ലെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്കു സെൻസസ് ഡ്യൂട്ടി ഉൾപ്പെടെയുള്ള അധിക ജോലി കൂടി നൽകുന്നതോടെ അധ്യാപകരുടെ സർവീസ് സംബന്ധമായ ഫയലുകൾ, ശമ്പളാനുകൂല്യങ്ങൾ, വിവിധ ഭരണാനുമതികൾ, സ്കൂൾ ഭരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവയിലും വലിയ കാലതാമസം നേരിടുകയാണ്. വിദ്യാഭ്യാസ ജില്ലയിലെ നൂറുകണക്കിന് സ്കൂളുകളുടെ ഭരണപരമായ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്നും എത്രയും വേഗം സ്ഥിരം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
"There is no DEO in Pathanamthitta district; the education sector is in crisis
