യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ലണ്ടൻ ∙ അപ്രതീക്ഷിതമായി വിടപറഞ്ഞ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലെസ്‌ലി കെ. ജോണിന് (39) യുകെയിൽ ശനിയാഴ്ച യാത്രാമൊഴിയൊരുങ്ങുന്നു. ഓഗസ്റ്റ് 3ന് യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ലെസ്‌ലിയുടെ മൃതദേഹം ഓഗസ്റ്റ് 15ന് ഹേമൽ ഹെംപ്സ്റ്റെഡിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.
രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമവും നടക്കുക. യുകെയിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടവകാംഗങ്ങൾക്കും ലെസ്‌ലിയെ അവസാനമായി ഒരുനോക്ക് കാണാനും പ്രാർഥനകളോടെ യാത്രയാക്കാനും അവസരമുണ്ടാകും.
ജോലിക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ലെസ്‌ലിക്ക് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. 39-ാം വയസ്സിൽ അപ്രതീക്ഷിതമായി ജീവിതം അവസാനിച്ചത് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും യുകെയിലെ മലയാളി സമൂഹത്തിനും തീരാവേദനയായി.
ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ കുടുംബാംഗമായ ലെസ്‌ലി കുടുംബത്തോടൊപ്പം യുകെയിലായിരുന്നു താമസം. വെംബ്ലിയിൽ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്യൂണിക്കേഷൻസിലെ പ്രൊക്യുർമെന്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കോശി–ഹിൽഡാ കോശി ദമ്പതികളുടെ മകനാണ്. യുകെയിലെ ശുശ്രൂഷകൾക്ക് ശേഷം ലെസ്‌ലിയുടെ ഭൗതികശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. ജന്മനാടായ പത്തനംതിട്ട ചന്ദനപ്പള്ളിയിൽ വച്ചായിരിക്കും സംസ്കാര ശുശ്രൂഷകൾ നടക്കുക. കുടുംബത്തിന്റെ ഇടവകയായ ചന്ദനപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.
A tearful farewell to the young Malayali who collapsed and died while at work in the UK
