റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ
കടമ്പനാട് : ഏഴംകുളം-ഏനാത്ത്–കടമ്പനാട് മിനി ഹൈവേയിൽ റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴികൾക്കരികിൽ നാട്ടുകാർ കാവലിരിക്കേണ്ട അവസ്ഥയാണ്.
വേമ്പനാട്ടഴികത്ത് വലിയ അപകടത്തിന് വഴിയൊരുക്കുന്ന രണ്ട് കുഴികളാണുള്ളത്. ഒന്ന് റോഡിന്റെ നടുവിലും മറ്റൊന്ന് റോഡരികിലുമാണ്. മണ്ണടിയിൽനിന്ന് കടമ്പനാട്ടേക്ക് വരുമ്പോൾ വളവ് പിന്നിട്ട ഉടൻ തന്നെയാണ് റോഡരികിലെ കുഴി. മഴയിൽ വെള്ളം നിറയുന്നതോടെ കുഴി വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടാനും സാധ്യത കുറവാണ്. എതിരേവരുന്ന വാഹനത്തിന് സൈഡ് നൽകുമ്പോൾ ചക്രം കുഴിയിൽ വീഴാനും വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടാനും സാധ്യതയേറെയാണ്.
റോഡിന്റെ നടുവിലെ കുഴിയും സമാനമായ ഭീഷണിയാണ്. വാഹനങ്ങൾ കുഴിയിൽ ചാടുമ്പോഴുണ്ടാകുന്ന വലിയ ശബ്ദംകേട്ട് സമീപവാസികൾ പലപ്പോഴും അപകടം സംഭവിച്ചോയെന്ന് ഭയന്ന് ഓടിയെത്താറുണ്ട്. ഭാഗ്യംകൊണ്ടുമാത്രമാണ് ഇതുവരെ വലിയ അപകടമോ രക്തച്ചൊരിച്ചിലോ ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. ചോര പൊടിഞ്ഞശേഷം കുഴിയടയ്ക്കുന്ന പതിവ് വേണ്ടെന്നും അപകടം ഉണ്ടാകുന്നതിന് മുമ്പുതന്നെ കുഴികൾ അടയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Locals guard the roadside near dangerous potholes to prevent commuters from falling in and getting injured





