പത്തനംതിട്ട: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്താനായി കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തുന്ന വാർഷിക ശുചിത്വ സർവേയായ ‘സ്വച്ഛ് സർവേഷൻ’ പുതിയ ഘട്ടത്തിലേക്ക്. ഇതിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങളും ക്ലീനിങ് ഡ്രൈവുകളും ഊർജിതമാക്കി. നഗരങ്ങളിലെ ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തിക്കൊണ്ടാണ് രാജ്യത്തെ നഗരങ്ങളെ റാങ്ക് ചെയ്യുന്നത്.
2016-ൽ ആരംഭിച്ച സ്വച്ഛ് സർവേഷൻ, നഗരങ്ങൾക്കിടയിൽ ആരോഗ്യകരമായ മികച്ച ശുചിത്വ സേവനങ്ങൾ പൗരന്മാർക്ക് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ രാജ്യത്തെ 45,000 നഗരങ്ങളെ ഉൾപ്പെടുത്തി പൂർണ്ണമായും ഡിജിറ്റൽ രീതിയിലാണ് സർവേ നടക്കുന്നത്. സർവേയിലെ നിർണ്ണായക ഘടകമായ തേർഡ് പാർട്ടി അസെസ്മെന്റ് മാർച്ച് ഒന്നാം വാരം ആരംഭിക്കും. ദേശീയ തലത്തിലുള്ള റാങ്കിംഗിൽ മികച്ച നേട്ടം കൈവരിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ നഗരസഭകളും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
സർവേയുടെ മുന്നോടിയായി ജില്ലയിലെ എല്ലാ നഗരസഭാ പരിധികളിലും പ്രത്യേക ക്ലീനിങ് ഡ്രൈവുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണം നടക്കുന്നത്. സർവേയുടെ മുന്നോടിയായി നിലവിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി പ്രത്യേക പ്രീ-അസസ്‌മെന്റ് (Pre-assessment) നടപടികൾക്ക് തുടക്കമായി. ദേശീയ തലത്തിലുള്ള പ്രധാന സർവേയ്ക്ക് മുൻപായി നഗരസഭകളുടെ ശുചിത്വ നിലവാരം സ്വയം വിലയിരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ പോരായ്മകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനും, അതുവഴി വരാനിരിക്കുന്ന പ്രധാന സർവേയിൽ കൂടുതൽ മാർക്ക് നേടി മികച്ച റാങ്കിംഗ് കരസ്ഥമാക്കാനും ഈ പ്രീ-അസസ്‌മെന്റ് സഹായിക്കും.
വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിൽ ഹരിത കർമ്മ സേനാംഗങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു. സർവേയുടെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കാനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ശുചിത്വമിഷൻ, ജോയിന്റ് ഡയറക്ടർ ഓഫീസ്, കെ.എസ്.ഡബ്ല്യു.എം.പി, കുടുംബശ്രീ തുടങ്ങിയ ഏജൻസികൾ ഏകോപിപ്പിച്ചാണ് ജില്ലയിലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
കഴിഞ്ഞ വർഷത്തെ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള 8 നഗരസഭകൾ രാജ്യത്തെ മികച്ച 100 പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇത്തവണ ജില്ലയിലെ നഗരസഭകളെയും മികച്ച റാങ്കിംഗിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ബോധവൽക്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്.
Pathanamthitta
