ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വളളസദ്യയ്ക്ക് ഭക്തിനിർഭരമായ തുടക്കം . ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഒരുക്കിയ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിയിച്ച് ദേവസ്വം ആരോഗ്യവകുപ്പ മന്ത്രി കെ. മുരളീധരൻ വളളസദ്യ ഉദ്ഘാടനം ചെയ്തു.
ആദ്യദിനത്തിൽ മേലുകര ഉൾപ്പെടെയുള്ള 10 പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്കാണ് ആചാരപരമായ സ്വീകരണത്തോടെ സദ്യ നൽകിയത്. 64 പാരമ്പര്യ വിഭവങ്ങൾ ഉൾപ്പെടുന്ന സമൃദ്ധമായ വള്ളസദ്യ വരും ദിവസങ്ങളിലും തുടരും. സെപ്റ്റംബർ 16 വരെ നീളുന്ന ഈ വർഷത്തെ ഉത്സവത്തിൽ ആകെ 51 പള്ളിയോടങ്ങളാണ് വള്ളസദ്യയ്ക്കായി എത്തുന്നത്..
തീർഥാടകർക്ക് ഇല ഒന്നിന് 300 രൂപ നിരക്കിൽ aranmulaboatrace.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പ്രത്യേക പാസ് സ്വന്തമാക്കി വള്ളസദ്യയിൽ പങ്കെടുക്കാവുന്നതാണ്. വള്ളസദ്യയുടെ പ്രധാന ചടങ്ങുകളായ ചരിത്രപ്രസിദ്ധമായ ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30-നും, അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ സെപ്റ്റംബർ നാലിനും നടക്കും..
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമൻ എന്നിവർ പങ്കെടുത്തു. ഇവർക്കൊപ്പം മുൻ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം ആർ. രാജലക്ഷ്മി, പള്ളിയോട സേവാസംഘം ഭാരവാഹികൾ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
Aranmula
