ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി
ഗർഭകാലത്തെ ഹൃദയരോഗങ്ങൾ ഗർഭിണികളിലെ രോഗബാധയും മരണനിരക്കും വർധിപ്പിക്കുന്ന പ്രധാന മെഡിക്കൽ പ്രശ്നങ്ങളിലൊന്നാണ് എന്ന് സംഘടിപ്പിച്ച കാർഡിയോ-പ്രസവ ചികിത്സാ സിമ്പോസിയം അഭിപ്രായപ്പെട്ടു.
ഗർഭിണിയായിരിക്കുമ്പോൾ ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ്, കാലുകളിൽ വീക്കം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അല്ലെങ്കിൽ മുൻപ് ഹൃദയരോഗ ചരിത്രം എന്നിവയുണ്ടെങ്കിൽ ഹൃദയപരിശോധന അവഗണിക്കരുത് എന്ന് സിമ്പോസിയം മുന്നറിയിപ്പ് നൽകി.
ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഗർഭാവസ്ഥയിലെ ഹൃദ്രോഗം - പ്രയോഗവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. ഗർഭകാലത്ത് അഭിമുഖീകരിക്കേണ്ടി വരാവുന്ന ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും , ഇവയെ നേരിടാനുള്ള പ്രെഗ്നൻസി ഹാർട്ട് ടീം എന്ന ആശയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
അമിത രക്ത സമ്മർദം , ഹൃദയ വാൽവുകളുടെ ചുരുക്കം അല്ലെങ്കിൽ ചോർച്ച , ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്ന കാർഡിയോമയോപ്പതി , ജന്മനാ ഉള്ള ഹൃദയത്തിലെ സുഷിരങ്ങൾ , വെയ്നുകളിൽ രക്തം കട്ടി പിടിക്കുക , പൾമൊണറി എംബോളിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പാനൽ ചർച്ച ഡോ സാജൻ അഹമ്മദ് നയിച്ചു.
ഗർഭധാരണകാലത്ത് പ്ലാസ്മ വോള്യം ഏകദേശം 40–50% വരെ വർധിക്കുകയും കാർഡിയാക് ഔട്ട്പുട്ട് 30–50% വരെ ഉയരുകയും ചെയ്യുന്നു. ഈ ശാരീരിക മാറ്റങ്ങൾ മുൻപ് തിരിച്ചറിയാത്ത ഹൃദയരോഗങ്ങളെ പ്രകടമാക്കുകയോ നിലവിലുള്ള രോഗാവസ്ഥയെ വഷളാക്കുകയോ ചെയ്യാമെന്നും നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ചികിത്സയും രണ്ട് ജീവൻ, അമ്മയുടെയും കുഞ്ഞിന്റെയും, ആണ് രക്ഷിക്കുക എന്നും ചർച്ചയിൽ അഭിപ്രായം ഉണ്ടായി.
പാനൽ ചർച്ചയിൽ മുതിർന്ന ഗൈനെക്കോളജിസ്റ്റുകളായ ഡോ പ്രസന്നകുമാരി , ഡോ മിനി നമ്പൂതിരി , ഡോ വിജയാ ദേവി , ഡോ ജെസ്ന ഹസ്സൻ എന്നിവരും കാർഡിയോളോജിസ്റ്റുകളായ ഡോ വിനോദ് മണികണ്ഠൻ , ഡോ സന്ദീപ് ജോർജ് , ഡോ കൃഷ്ണ മോഹൻ , ഡോ ചെറിയാൻ ജോർജ് , ഡോ ചെറിയാൻ കോശി , കാർഡിയാക് സർജൻ ഡോ രാജഗോപാൽ , കാർഡിയാക് അനസ്തേഷ്യയിലെ ഡോ അജിത് സണ്ണി എന്നിവർ പങ്കെടുത്തു
അടൂർ ഗൈനക്കോളജിക്കൽ സൊസൈറ്റി സെക്രട്ടറി ഡോ അനുസ്മിത ആൻഡ്രൂസ് സ്വാഗതവും ഡോ സിറിയക് പാപ്പച്ചൻ കൃതജ്ഞതയും പറഞ്ഞു.
സിമ്പോസിയത്തിൽ ജില്ലയിൽനിന്നും പുറത്തു നിന്നുമായി നൂറ്റി അൻപതോളം ഡോക്ടർമാർ പങ്കെടുക്കുത്തു.
adoor lifeline multyspeciality
