പത്തനംതിട്ട: സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും നേർക്കാഴ്ചയായി പത്തനംതിട്ടയിൽ യുവാക്കൾ മാതൃകയാകുന്നു. റോഡിൽ കിടന്നു കിട്ടിയ താലിമാല ഉടമയായ അധ്യാപികയ്ക്ക് തിരികെ നൽകിയാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് സാലിഹും സുഹൃത്ത് ഉവൈസും നാടിന് അഭിമാനമായത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തന്റെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഉവൈസിനൊപ്പം പോവുകയായിരുന്നു തൈക്കാവിൽ മുഹമ്മദ് സാലിഹ്. മേലെ വെട്ടിപ്രം ജംഗ്ഷനിൽ എത്തിയപ്പോഴാണ് റോഡിൽ ഒരു മാല കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. മാല എടുത്തു നോക്കിയപ്പോൾ വാഹനങ്ങൾ കയറി ചെറുതായി ചളിഞ്ഞ നിലയിലായിരുന്നു. ഒട്ടും വൈകാതെ തന്നെ ഇരുവരും മാല പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ഈ സമയത്തിനുള്ളിൽ തന്നെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ തന്റെ മാല നഷ്ടപ്പെട്ട വിവരം ഒരു അധ്യാപിക പോലീസിൽ അറിയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. താഴെ വെട്ടിപ്രം സ്വദേശിനിയായ ഗംഗ എന്ന അധ്യാപികയുടേതായിരുന്നു മാല. സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു.
"രാവിലെ സ്കൂട്ടറിൽ പോകുന്നതിനിടെ എപ്പോഴോ ആണ് മാല നഷ്ടപ്പെട്ടത്. ഏറെ പ്രിയപ്പെട്ട താലിമാല ആയതുകൊണ്ട് തന്നെ വലിയ വിഷമത്തിലായിരുന്നു ഞാൻ. ഇത് തിരികെ ഏൽപ്പിച്ച യുവാക്കളോട് നന്ദി പറയാൻ വാക്കുകളില്ല," ഗംഗ പറഞ്ഞു.
സൗഹൃദത്തിന്റെയും സത്യസന്ധതയുടെയും ഈ വലിയ സന്ദേശം പത്തനംതിട്ട നഗരത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. യുവാക്കളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് പോലീസും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.
Pathanamthitta
