കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുനൽകിയ ശേഷം നടന്ന അപകടങ്ങളിൽ പൊലിഞ്ഞത് 25ലേറെ ജീവനുകൾ.
കഴിഞ്ഞ ദിവസം കൊല്ലൻപടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ചികിത്സയിൽ കഴിയവേ മരിച്ച മുതുപേഴുങ്കൽ സ്വദേശി ടി.എസ്. സഹദേവനാണ് സംസ്ഥാന പാതയിൽ അവസാനമായി മരണപ്പെട്ടയാൾ. കോന്നി മാമൂട് നടന്ന വാഹനാപകടത്തിൽ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 2024 ൽ മാത്രം പതിനഞ്ച് പേരാണ് കോന്നി റീച്ചിൽ മാത്രം നടന്ന അപകടങ്ങളിൽ മരിച്ചത്.
നിർമാണം പൂർത്തിയാക്കി സംസ്ഥാന പാത പൊതുജനങ്ങൾക്കായി തുറന്നു നൽകിയ ശേഷം അമിത വേഗതയിലും അശ്രദ്ധയോടുള്ള ഡ്രൈവിങ്ങും ആണ് കൂടുതൽ അപകടങ്ങൾക്കും കാരണമായി തീരുന്നത്. മലേഷ്യയിൽ പോയി തിരികെ എത്തിയ നവദമ്പതികളെ കൂട്ടിക്കൊണ്ട് വരാൻ പോയ ഒരു കുടുംബത്തിലെ നാല് പേർ മുറിഞ്ഞകല്ലിൽ അയ്യപ്പ ഭക്തരുടെ വാഹനവുമായി കൂട്ടിയിടിച്ച് മരിച്ചതും സംസ്ഥാന പാതയിലെ വലിയ അപകടങ്ങളിൽ ഒന്നായിരുന്നു.
സംസ്ഥാനപാതയിൽ ചെറുതും വലുതുമായ അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇതര സംസ്ഥാന വാഹനങ്ങൾ ആണ് സംസ്ഥാന പാതയിൽ അപകടങ്ങൾ ഉണ്ടാക്കിയതിൽ ഏറെയും.
നിർമാണം പൂർത്തിയായെങ്കിലും പലയിടത്തും സിഗ്നൽ സംവിധാനങ്ങളും ക്യാമറകളും ഇല്ലാത്തതാണ് ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് കാരണമായി തീരുന്നത്.
അതിർത്തി കടന്നുവരുന്ന ഇതര സംസ്ഥാന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും ബന്ധപെട്ട അധികൃതർക്ക് കഴിയുന്നില്ല. കുമ്പഴ, മലശ്ശേരിമുക്ക്, ഇളകൊള്ളൂർ പള്ളിപ്പടി,പുളിമുക്ക്, ചിറ്റൂർമുക്ക്,മാമൂട്, എലിയറയ്ക്കൽ, പൂവൻപാറ, കൊല്ലൻപടി, മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ തുടങ്ങിയ സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട എല്ലാ ജങ്ഷനുകളും അപകട മേഖലയായി മാറിയിട്ടുണ്ട്.
പ്രധാന ജങ്ക്ഷനായ കോന്നി സെൻട്രലിൽ പോലും ട്രാഫിക് സംവിധാനമില്ല. കാലങ്ങളായി ഇവിടെ സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാൻ ബന്ധപെട്ട അധികൃതർക്കും കഴിഞ്ഞിട്ടില്ല. മഴക്കാലത്ത് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ വാഹനങ്ങളുടെ ടയറുകൾ തെന്നിമാറുന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാണ്.
എണ്ണിയാൽ ഒടുങ്ങാത്ത അപകടങ്ങൾ നടന്നിട്ടും ഇതിന് പരിഹാരം കാണാൻ ബന്ധപെട്ട അധികാരികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
road accident

