പന്തളം: ഒന്നാം ക്ലാസ് മുതൽ തുടങ്ങിയ ആ ചങ്ങാത്തം ഒടുവിൽ മരണത്തിലും ഒന്നിച്ചു. പന്തളത്തെ നടുക്കിയ എ.സി റോഡിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജമീൽ അഹമ്മദ് കൂടി മരണത്തിന് കീഴടങ്ങിയതോടെ ഒരു നാടിന്റെയാകെ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കൾ ഓർമ്മയായി. പന്തളം തോന്നല്ലൂർ സ്വദേശി ജമീൽ അഹമ്മദും, പൂഴിക്കാട് സ്വദേശി അസ്‌ലം ഷലുവുമാണ് ഇനി നോവാകുന്ന ഓർമ്മ.
കഴിഞ്ഞ ബുധനാഴ്ച രാവിലെ എ.സി റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അസ്‌ലം ഷലൂ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീൽ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഐ.എച്ച്.ആർ.ഡിയിലെ പഠനം വരെ ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒന്നിച്ചായിരുന്നു. കഴിഞ്ഞ റംസാൻ നാളുകളിൽ പള്ളിയിലെ ഇഫ്താർ വിരുന്നുകളിൽ സജീവമായിരുന്ന ഇവർ നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു. ജമീലിന്റെ ജന്മദിന ആഘോഷങ്ങൾക്കായി ഒത്തുകൂടിയതായിരുന്നു സുഹൃത്തുക്കൾ.
സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട ശേഷം അന്ന് രാത്രി ഇരുവരും ജമീലിന്റെ വീട്ടിലാണ് ഉറങ്ങിയത്. പുലർച്ചെ റീൽസ് ചിത്രീകരണത്തിനായി ആലപ്പുഴ ബീച്ചിലേക്ക് പോകുന്ന വഴിക്കായിരുന്നു വിധി കാത്തുവെച്ച ആ അപകടം. കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദിൽ വൻ ജനവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. പ്രിയ സുഹൃത്ത് അസ്‌ലമിന്റെ ഖബറിന് അരികിൽ തന്നെ ജമീലിനും നിത്യനിദ്രയൊരുക്കി. മരണത്തിലും ആ ചങ്ങാത്തം വേർപിരിയരുതെന്ന വിധി പോലെ ഇരുവരും ഇനി ഒന്നിച്ചുറങ്ങും.
Pathanamthitta
