ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്ററാണ് അതീവ സുരക്ഷാ മേഖലയിലൂടെ പറന്നത്. CG 821 എന്ന നമ്പറിലുളള ഹെലികോപ്റ്റാണ് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. നാലുപ്രാവശ്യം സന്നിധാനത്തിന് സമീപം താഴ്ത്തി പറത്തി.
കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഹെലികോപ്റ്റര്‍ പറത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മാത്രമല്ല മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയത്. കൂടാതെ നിര്‍മ്മിതികള്‍ക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി. ആദ്യമായിട്ടാണ് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. അന്തരീക്ഷം മേഘാവൃതമായപ്പോൾ താഴ്ന്നു പറന്നതാണെന്നാണ് കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം.
ഏതെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമായി ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ല എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. റഡാർ സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ഹെലികോപ്റ്റർ അല്ലെന്നും ജിപിഎസ് മുഖേനയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
pampa-police-register-case-in-connection-with-helicopter-flying-low-over-sabarimala-shrine
