പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പേരിൽ രാജ്യത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം വാഹനവ്യൂഹം വെട്ടിച്ചുരുക്കി 'ചെലവുചുരുക്കൽ' നാടകം കളിക്കുകയാണ്. വാഹനങ്ങളുടെ എണ്ണം പകുതിയാക്കാൻ എസ്പിജിക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ, ജനങ്ങളോട് വിദേശയാത്രകൾ ഒഴിവാക്കാൻ ഉപദേശിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാൻ തിരിച്ചു എന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ ഉണ്ടായ ഇന്ധനക്ഷാമം മറയാക്കി വരുംദിവസങ്ങളിൽ കൂടുതൽ ജനദ്രോഹ നടപടികളിലേക്ക് കടക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി ഉത്തർപ്രദേശ് സർക്കാർ ഐടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു കഴിഞ്ഞു. ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഇന്ധന ഉപഭോഗം കുറയ്ക്കാനെന്ന പേരിലാണ് ഈ നീക്കമെങ്കിലും, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരന്റെ ചുമലിലേക്ക് മാറ്റാനുള്ള തന്ത്രമാണിതെന്ന് പരക്കെ വിമർശനമുയരുന്നുണ്ട്.
petrol rate
