സൂക്ഷിച്ചില്ലേൽ വീഴുന്നത് ഓടയിലേക്ക്
പന്തളം : എതിരേവരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴും വളവ് തിരിയുമ്പോഴും വഴിയരികിലൂടെ നടന്നുപോകുമ്പോഴും ശ്രദ്ധിക്കണം. കണ്ണുതെറ്റിയാൽ മറിയുന്നത് കോൺക്രീറ്റിട്ട ഓടയിലേക്കാണ്. റോഡുപണി പൂർത്തിയായി 20 വർഷം കഴിഞ്ഞിട്ടും പിന്നീട് സുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ച് പുനരുദ്ധാരണം നടത്തിയപ്പോഴും മൂടിയില്ലാത്ത ഓടയുടെ സുരക്ഷിതത്വം ആരും പരിശോധിച്ചില്ല. വാഹനം ഇടിച്ച് സ്ലാബ് തകർന്നതും സ്ലാബില്ലാത്തതുമായ ഓടകൾ എം.സി. റോഡിൽ പറന്തൽ മുതൽ മാന്തുക വരെയുള്ള ഭാഗത്ത് ധാരാളമുണ്ട്.
റോഡ് നന്നാക്കാൻ വീതികൂട്ടുകയും ടാറിങ് നടത്തുകയും ചെയ്യുന്നവർ അപകടം വരുത്തുന്ന സ്ലാബിടാത്ത ഓടയുടെ കാര്യം മറന്നു. ഉള്ള വീതിയിൽ പൂർണമായും ടാറിങ് നടത്തിയപ്പോൾ റോഡിനരികിൽ അപകടം വരുത്തുന്നരീതിയിൽ ഓട തുറന്നിരിക്കുകയാണ്. 20 വർഷം മുൻപ് ഓടയ്ക്കായി കുഴിയെടുത്ത് പണി മുടങ്ങിയ സ്ഥലവും ഒരു മാറ്റവുമില്ലാതെ ഇപ്പോഴും അതേപോലെ കിടക്കുന്നു. എം.സി. റോഡിന്റെ പണി 20 വർഷം മുൻപ് കെ.എസ്.ടി.പി. ഏറ്റെടുത്ത് പണിതകാലം മുതൽ തുടങ്ങിയതാണ് ഓടയുടെ പ്രശ്‌നം. ഓട പണിതുവന്നപ്പോൾ തർക്കമുണ്ടായ ഭാഗത്തെല്ലാം പണി ഉപേക്ഷിച്ച് ബാക്കിഭാഗം പണി നടത്തി പൂർത്തിയായതായി പ്രഖ്യാപിക്കുകയായിരുന്നു അന്ന്. കണ്ണുതെറ്റിയാൽ വാഹനം ഓടയിൽ പതിക്കുമെന്നതാണ് സ്ഥിതി.
കുരമ്പാല ഭാഗത്ത് ഓടയ്ക്കായി എടുത്ത കുഴിയും സ്ലാബിടാത്ത ഓടകളും വീതി കുറവും കൂടുതലുമുള്ള ഭാഗങ്ങളും ധാരാളമുണ്ട്. പന്തളം കവലയിലും തോന്നല്ലൂർ ഭാഗത്തും ഓട എങ്ങുമെത്താതെ മുടങ്ങിക്കിടക്കുകയാണ്. ഇത് പൂർത്തിയാക്കാതെ വെള്ളം ഒഴുക്കിക്കളയുവാനാവുകയില്ല. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെ പ്രധാനകാരണം ഓടയുടെ പണി പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നതാണ്.
pandalam
