കോഴഞ്ചേരി : സമാന്തര പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി അതിന്റെ അടിവശത്ത് നിർമിച്ച താത്‌കാലിക പാതയും മറ്റ് അവശിഷ്ടങ്ങളും പൊതുമരാമത്ത് വകുപ്പ് നീക്കിത്തുടങ്ങി. ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമിക്കുന്നതാണ് സമാന്തരപ്പാലം.
കഴിഞ്ഞ രണ്ടുവർഷമായി വള്ളസദ്യക്കാലത്ത് റാന്നി- ഇടക്കുളം മുതൽ നെടുംപ്രയാർവരെയുള്ള കിഴക്കൻ പള്ളിയോടങ്ങൾ കോഴഞ്ചേരിയിലെ പഴയപാലം കടന്നശേഷം സമാന്തരപ്പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്പാനിൽകൂടി മാത്രമേ പോകാൻ കഴിയുകയുള്ളൂ. ഇത് ആറന്മുളയിലെത്തുന്ന പള്ളിയോടങ്ങൾക്കും ആറന്മുളയിൽനിന്ന് ബോട്ടിൽ ബന്ധിച്ച് തിരികെ കിഴക്കൻ മേഖലയിലേക്ക് പോകുന്നതും ശ്രമകരവും അപകടസാധ്യതയുള്ളതുമായിരുന്നു.
കഴിഞ്ഞ വള്ളസദ്യക്കാലം ആരംഭിക്കുംമുമ്പ് ‘മാതൃഭൂമി’ കോഴഞ്ചേരി പാലം മുതൽ ആറാട്ടുപുഴ വരെയുള്ള പമ്പാനദിയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു. രണ്ടുമാസം മുമ്പ് ആറന്മുള പള്ളിയോട സേവാസംഘം സമാന്തര പാലത്തിനടിയിലെ തടസ്സങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല.
നദിയിൽ വീണ്ടും റോഡ് നിർമാണ അവശിഷ്ടം തള്ളിയതിനെപ്പറ്റി ചൊവ്വാഴ്ച ‘മാതൃഭൂമി’ വീണ്ടും വാർത്ത നൽകി. പൊതുമരാമത്ത് വകുപ്പാണ് ഇത്തരം പ്രവൃത്തിചെയ്തത്. ഈ വാർത്ത സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ഇതേത്തുടർന്ന് ബുധനാഴ്ച ഉച്ചയോടെ നദിയിൽ തള്ളിയിരുന്ന അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. അവസാനം കൊണ്ടുവന്നിട്ട അവശിഷ്ടങ്ങളാണ് ഇപ്പോൾ മാറ്റുന്നത്. തിങ്കളാഴ്ചയോടെ നദിയിലെ താത്‌കാലികപ്പാത അടക്കമുള്ള തടസ്സങ്ങൾ നീക്കുമെന്ന് കരാറുകാരൻ പറഞ്ഞു.
Pathanamthitta


