സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കാട് തെളിക്കണമെന്ന് അറിയിക്കുമ്പോഴും സർക്കാർ വസ്തുവിൽ കാട് തെളിക്കാതെ അധികൃതർ.
സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ കാട് തെളിക്കണമെന്ന് അറിയിക്കുമ്പോഴും സർക്കാർ വസ്തുവിൽ കാട് തെളിക്കാതെ അധികൃതർ. പതിറ്റാണ്ടുകളോളം കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്ന സ്ഥലം ഇപ്പോൾ വനത്തിനു സമാനമാണ്. ഈ സ്ഥിതി തുടർന്നാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുമെന്ന ഭീതിയിലാണു നാട്ടുകാർ. ഇതു സമീപത്തുള്ള വീട്ടുകാരെയും കാൽനടയാത്രക്കാരെയും ഭീതിയിലാക്കും. മഠത്തുംഭാഗം ഗ്യാലക്സിനഗറിൽ വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ കുറേ ഭാഗങ്ങൾ മാസങ്ങൾക്കു മുൻപ് തകർന്നു വീണിരുന്നു.
ഗ്യാലക്സിനഗർ–ചരലുംമൂട്ടിൽകടവ് റോഡിൽ ഗ്യാലക്സിനഗറിനോടു ചേർന്നുള്ള കെട്ടിടം അനാഥമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. 2000 മുതൽ 7 വർഷം 126ാം നമ്പർ അങ്കണവാടിയും ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടം കൂടുതൽ ശോച്യാവസ്ഥയിലായതിനെ തുടർന്ന് അങ്കണവാടിയുടെ പ്രവർത്തനം മറ്റൊരിടത്തേക്കു മാറ്റി. ഓടുകളും തടി ഉരുപ്പടികളും പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നുവെങ്കിലും അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ ഇതെല്ലാം നശിക്കുകയാണ്. കാട് തെളിച്ച് നാട്ടുകാരുടെ ഭീതി ഒഴിവാക്കണമെന്നതാണു ആവശ്യം.
overgrown-government-land-sparks-fear-in-puramattam
