സ്കൂൾ തുറക്കാറായി; സുരക്ഷിതമായി എങ്ങനെ സ്കൂളിലേക്ക് കയറും
പന്തളം : സ്കൂൾ തുറക്കുമ്പോൾ എം.സി.റോഡിൽ കാണാൻപോകുന്ന കാഴ്ചയാണ് റോഡിന് കുറുകേ കടക്കാനായി കാത്തുനിന്ന് വിഷമിക്കുന്ന കുട്ടികൾ. പോലീസിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞാൽ കുട്ടികൾപെട്ടതുതന്നെ. സീബ്രാലൈനുണ്ടെങ്കിലും ഒരു വാഹനം പോലും നിർത്തിക്കൊടുക്കുകയില്ല. എൻ.എസ്.എസ്. കോളേജിന് മുമ്പിലും ഇതുതന്നെയാണ് അവസ്ഥ. റോഡിലെ ഗതാഗതക്കുരുക്കിൽ നിരന്നുകിടക്കുന്ന വാഹനത്തിനിടയിലൂടെ അപകടം പറ്റാതെ മറുഭാഗത്തെത്തണമെങ്കിൽ വളരെ പാടുപെടണം.
2023 മുതൽ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചതാണ് പന്തളം കോളേജ് കവലയ്ക്ക് സമീപത്തെയും മണികണ്ഠനാൽത്തറയ്ക്ക് സമീപത്തെയും മേൽപ്പാല നടപ്പാത. അടൂർ മണ്ഡലത്തിനു കീഴിലുള്ള പന്തളത്ത് നിയമസഭാ ബജറ്റിൽ പന്തളം നഗരസഭയ്ക്ക് പ്രതീക്ഷയുണ്ടായിരുന്ന പദ്ധതിയാണ് ഫുട് ഓവർബ്രിഡ്ജ് എന്ന പദ്ധതി. മൂന്നര കോടിയാണ് ഇതിനായി 2023 ബജറ്റിൽ വകകൊള്ളിച്ചിരുന്നത്. തീർഥാടകരുടെ സൗകര്യാർത്ഥമാണ് പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപം പാതയ്ക്ക് പദ്ധതിയിട്ടത്. വർഷം മൂന്ന് പിന്നിട്ടിട്ടും രണ്ടുപദ്ധതിയും എങ്ങുമെത്തിയില്ല. പന്തളം ബൈപ്പാസ് ഇപ്പോഴും സർവേ എന്ന നടപടിയിൽ ഇഴയുന്നതേയുള്ളൂ.
പന്തളത്ത് ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടായത് ഈ വർഷം മണ്ഡലകാലം തുടങ്ങിയ ദിവസംമുതലാണ്. അര മണിക്കൂറെങ്കിലും ക്യൂവിൽ കിടക്കാതെ പന്തളം കടന്നുപോകാൻ എം.സി. റോഡിലെ യാത്രക്കാർക്കായിട്ടില്ല. പന്തളത്തും കുളനടയിലും തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ കൂടാതെ 70 ഹോം ഗാർഡുകളെ നിയോഗിച്ചിരുന്നെങ്കിലും തീർഥാടകരെ സുരക്ഷിതരായി റോഡ് മറികടക്കാൻ സഹായിക്കുമ്പോൾ എം.സി. റോഡിലെ ഗതാഗതം തടസ്സപ്പെടുത്തേണ്ടിവരുന്നതായിരുന്നു പ്രധാന പ്രശ്‌നം. എം.സി. റോഡിലെ മാഞ്ഞുപോയ സീബ്രാലൈനുകൾ വീണ്ടും വരച്ചിട്ടുമില്ല.
പന്തളത്ത് എം.സി.റോഡിനരികിലുള്ളത് അഞ്ച് സ്‌കൂളും രണ്ട് കോളേജുമാണ്. ഇത്രയും സ്ഥാപനങ്ങളിലെ കുട്ടികൾക്കും അധ്യാപകർക്കും റോഡ് മറികടക്കാനാണ് ഏറെ പ്രയാസപ്പെടേണ്ടത്. പലതവണ സ്‌കൂളിന് മുമ്പിൽ അപകടം ഉണ്ടായിട്ടുണ്ട്.
school open
