പത്തനംതിട്ട കുമ്പനാട്ടിൽ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് 1 കോടിയുടെ തട്ടിപ്പ്
കുമ്പനാട് ∙ രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി മാത്രം 1.02 കോടി രൂപ നഷ്ടമായി. നിർമല സീതാരാമൻ പരാമർശിച്ച ചില സംരംഭങ്ങളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിക്കിട്ടുമെന്നു സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്തവരാണു തട്ടിപ്പിന് ഇരയായത്. വിഡിയോയുടെ ആധികാരികത സംബന്ധിച്ചു പൊലീസ് സംശയം പ്രകടിപ്പിച്ചു.
സംസാരിക്കുന്നത് ഇംഗ്ലിഷും ഹിന്ദിയും
മികച്ച സംരംഭങ്ങളെ കേന്ദ്രമന്ത്രിമാർ നിർദേശിക്കുന്ന വിഡിയോകളാണു തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഇവയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്നും പണം നിക്ഷേപിക്കാനുള്ള ലിങ്കും ഒപ്പം നൽകും. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അക്കൗണ്ട് ആരംഭിച്ചു പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. പണം നിക്ഷേപിച്ചു കഴിയുന്നതോടെ, ഇതിന്റെ സ്രോതസ്സിനെക്കുറിച്ച് ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുന്നെന്നും ഇതൊഴിവാക്കാൻ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടും. ഈ വിവരം വീട്ടിലുള്ളവരോ ബാങ്കുകാരോ പൊലീസുകാരോ അറിയാൻ പാടില്ലെന്നു കർശനമായി വിലക്കുകയും ചെയ്തു. വൻതുകയുടെ ഇടപാട് നടക്കുമ്പോൾ ബാങ്ക് ജീവനക്കാർക്കു സംശയം തോന്നുമെന്നതിനാൽ അതിനുള്ള പോംവഴിയും തട്ടിപ്പുകാർ നിർദേശിച്ചിരുന്നു. ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യത്തിനാണെന്നോ വീട് നിർമാണത്തിനാണെന്നോ പറയാനാണ് ഇരകളോടു നിർദേശിച്ചിരുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണു തട്ടിപ്പുകാരിൽ കൂടുതലും. ഇംഗ്ലിഷും ഹിന്ദിയുമാണു സംസാരിക്കുന്നത്. അതിനാൽ തന്നെ ഈ ഭാഷകൾ മനസ്സിലാകുന്നവരാണു തട്ടിപ്പിന് ഇരയാകുന്നത്.
സർക്കാർ ജോലിയിൽനിന്നു വിരമിച്ച ദമ്പതികൾക്ക് നഷ്ടമായത് 87 ലക്ഷം
ഉന്നത സർക്കാർ ജോലിയിൽനിന്നു വിരമിച്ച ദമ്പതികൾക്ക് 87 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. തമിഴ്നാട് പൊലീസിന്റെ ക്യു ബ്രാഞ്ച് ഇടപെട്ടില്ലായിരുന്നെങ്കിൽ ഇവർ തട്ടിപ്പാണെന്നു തിരിച്ചറിയില്ലായിരുന്നു. തമിഴ്നാട്ടിലെ ഓൺലൈൻ തട്ടിപ്പുകേസിലെ അന്വേഷണത്തിനിടയിലാണ് അതേ അക്കൗണ്ടിലേക്കു കുമ്പനാട് സ്വദേശിയുടെ 87 ലക്ഷം രൂപ വന്നെന്നു കണ്ടെത്തിയത്. പലതവണയായി ഓൺലൈൻ വഴി 44 ലക്ഷം രൂപയും മാർച്ചിൽ 43 ലക്ഷം രൂപയുമാണു കുമ്പനാട് സ്വദേശി നിക്ഷേപിച്ചത്. തമിഴ്നാട് പൊലീസ് ബന്ധപ്പെട്ടപ്പോഴാണു കുമ്പനാട് സ്വദേശിക്കു തട്ടിപ്പാണെന്നു മനസ്സിലായത്.
മറ്റൊരു സംഭവത്തിൽ, കുമ്പനാട് സ്വദേശികളായ 77, 66 പ്രായക്കാരായ ദമ്പതികൾക്ക് ഇത്തരത്തിൽ നഷ്ടപ്പെട്ടത് 15 ലക്ഷം രൂപയാണ്. വീണ്ടും 50 ലക്ഷം രൂപ കൂടി തട്ടിപ്പുകാർ ആവശ്യപ്പെട്ടെങ്കിലും പണം നൽകാനായി ചെക്ക് നൽകിയപ്പോൾ ബാങ്ക് ജീവനക്കാർക്കു സംശയം തോന്നിയതോടെയാണു തട്ടിപ്പ് പുറത്തായത്. വെല്ലൂർ മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം ആവശ്യമുണ്ടെന്നു കാണിച്ച് 50 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നാണു തട്ടിപ്പുകാർ നിർദേശിച്ചത്.
online-fraud-nirmala-sitharaman-video
