വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം
പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ റോഡിൽ കലഞ്ഞൂർമുതൽ മുറിഞ്ഞകൽവരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ അപകടപരമ്പര തുടരുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ തന്നെ എട്ട് വാഹന അപകടങ്ങളാണ് ഉണ്ടായത്. അപകടത്തിൽ പതിമൂന്നു പേർക്കാണ് പരിക്കേറ്റത് . ഒരാൾ മരിച്ചിട്ടുമുണ്ട്. വ്യാഴാഴ്ച വെളുപ്പിന് പത്തനാപുരം ഭാഗത്തുനിന്ന് വന്ന കാർ കലഞ്ഞൂർ ഇടത്തറയിൽവെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാറിലുള്ള രണ്ട് പേർക്ക് പരിക്കേൽക്കുകയും കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു . ചൊവ്വാഴ്ച കൂടൽ സ്റ്റേഡിയം ജങ്ഷനിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി കൂടൽ ഗാന്ധി ജങ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
ആറ് ദിവസം മുൻപ് കൂടലിൽ കാറും ബൈക്കും കൂട്ടിമുട്ടി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന മുറിഞ്ഞകൽ താന്നിമൂട്ടിൽ മുഹമ്മദ് ഷാ (18) ബുധനാഴ്ച മരണപ്പെട്ടു. പത്തനാപുരത്തുള്ള തുണിക്കടയിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഷാ. എല്ലാ ദിവസവും വാഹനാപകടങ്ങൾ സംഭവിക്കുന്ന മേഖലയായി കലഞ്ഞൂർമുതൽ മുറിഞ്ഞകൽവരെയുള്ള ഭാഗം മാറിക്കഴിഞ്ഞു .എന്നിട്ടും അധികാരപെട്ടവർ ഒന്നും കണ്ടിണ്ടില്ലെന്ന മട്ടാണ്.
കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തുതന്നെ ഏറ്റവും അധികം വാഹന അപകടങ്ങൾ ഉണ്ടായത് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കലഞ്ഞൂർ മുതൽ മുറിഞ്ഞകൽവരെയുള്ള ഭാഗമാണ്. പതിനഞ്ചോളം മരണങ്ങളും ഇവിടെ വാഹനാപകടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഓരോ വാഹന അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴും ഉടൻ തന്നെ സ്ഥലപരിശോധന എന്ന പ്രഹസനം നടത്തുന്നത് അല്ലാതെ ഇവിടെ അപകടം ഒഴിവാക്കുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല.
പുനലൂർ-മൂവാറ്റുപുഴ റോഡ് ആധുനിക തരത്തിൽ നവീകരിച്ചപ്പോൾമുതൽ ഇതുവഴിയുള്ള വാഹനഗതാഗതം വലിയ തോതിലാണ് വർധിച്ചത്. ഇതിനൊപ്പം വളവുകൾ നിവർത്താതെ റോഡ് പണി നടത്തിയതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
A series of eight vehicle accidents has occurred within six days



