ഇരിപ്പിടങ്ങൾ പോലും കയ്യടക്കി കുടുംബശ്രീ ഓഫിസിലെ ഫയൽക്കൂമ്പാരങ്ങൾ
പത്തനംതിട്ട ∙ ഫയൽക്കൂമ്പാരത്തിൽ തിങ്ങിഞെരുങ്ങി കുടുംബശ്രീ ജില്ലാ ഓഫിസ്. കലക്ടറേറ്റിലെ 3–ാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ കവാടം മുതൽ ഉൾവശം വരെ ഫയലുകളുടെ കൂട്ടമാണ്. ഇരിപ്പിടങ്ങൾ പോലും ഇതിനായി മാറ്റി വച്ചു. ഇവിടെ സ്റ്റൂളുകൾ ഫയൽകെട്ടുകൾ വയ്ക്കാനുള്ളതാണ്. വലിപ്പം കുറഞ്ഞ മുറിയാണ് കുടുംബശ്രീ ജില്ലാ ഓഫിസിനായി അനുവദിച്ചിട്ടുള്ളത്. ഈ മുറിയിലും വരാന്തയിലുമായി 15 അലമാരകളുമുണ്ട്. ഇതും കടന്നാണ് കടലാസ് കെട്ടുകൾ ഓഫിസ് മുറിയിലെ ഇരിപ്പിടങ്ങളിലേക്കു പ്രവേശിച്ചത്.
വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ബില്ലുകളാണ് കൂടുതലും. ജില്ലയിൽ 58 സിഡിഎസുകളുണ്ട്. 10 വർഷമെങ്കിലും ഫയലുകൾ കാത്തുസൂക്ഷിക്കണം.ഓരോ വർഷവും പദ്ധതികൾ ഏറുന്നതിനാൽ കടലാസ് കെട്ടുകളും വർധിക്കുന്നു.ചുറ്റും ഫയൽക്കൂട്ടം വന്നതോടെ ചില ജീവനക്കാരെ കാണാൻ പോലും കഴിയില്ല.
ആവശ്യമായ സൗകര്യങ്ങളുള്ള ഇടത്തേക്ക് ജില്ലാ ഓഫിസ് മാറ്റണമെന്ന ആവശ്യം കുടുംബശ്രീ സംസ്ഥാന മിഷൻ അധികൃതരുടെയും ശ്രദ്ധയിൽപെട്ടിരുന്നു. വാടക കെട്ടിടത്തിലേക്കു മാറുന്നത് സാമ്പത്തികച്ചെലവ് കൂട്ടുമെന്നതു തടസ്സമായി. ഇതിനുശേഷം, കലക്ടറേറ്റ് വളപ്പിലുള്ള പ്ലാനിങ് സെക്രട്ടേറിയറ്റ് കെട്ടിടത്തിലേക്കു ഓഫിസ് മാറ്റുന്നതിനുള്ള നടപടികൾക്കും പരിശ്രമമുണ്ടായി. ഇതിനുള്ള അനുമതിയിലേക്കു എത്തിയപ്പോഴേക്കും അടുത്ത പ്രതിസന്ധിയെത്തി. അപകടാവസ്ഥയിലായ മിനി സിവിൽ സ്റ്റേഷനിൽ നിന്നും മാറ്റുന്ന ഓഫിസുകളിൽ ചിലത് പ്ലാനിങ് സെക്രട്ടേറിയറ്റ് കെട്ടിടത്തിലേക്ക് എത്തിയതായിരുന്നു കാരണം. കലക്ടറേറ്റിൽ തന്നെയുള്ള മറ്റ് ഓഫിസ് മുറികളിൽ ഏതിലെങ്കിലും ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യമെങ്കിലും അനുവദിച്ചാൽ ഉപകാരമായിരുന്നുവെന്നു ജീവനക്കാർ കരുതുന്നു.
Piles of files in the Kudumbashree office have even occupied the seating areas.
