പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്
പത്തനംതിട്ട: പുതുപുത്തൻ സ്റ്റേഡിയത്തിൽ മത്സരിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. ജില്ലാ കായികമേള ഇക്കൊല്ലവും കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തന്നെ . പത്തനംതിട്ടയിലെ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകാത്തതാണ് കാരണം.
സിന്തറ്റിക് ട്രാക്ക്, ടർഫ് തുടങ്ങിയ പ്രവൃത്തി പൂർത്തിയായെങ്കിലും ട്രാക്കിലെയും ഫീൽഡിലെയും ഉപകരണങ്ങൾ ഉൾപ്പെടെ സ്ഥാപിക്കേണ്ടതുണ്ട്. മാത്രമല്ല, നിർമാണം പൂർത്തിയാക്കി സ്പോർട്സ് കേരള ഫൗണ്ടേഷൻ പത്തനംതിട്ട നഗരസഭയ്ക്ക് കൈമാറിയശേഷമേ സ്റ്റേഡിയത്തിന്റെ പ്രവർത്തനവും സ്റ്റേഡിയത്തിൽ എന്തൊക്കെ നടത്തണം എന്നതും തീരുമാനിക്കാനാവൂ. ഇതിനും കാലതാമസമുണ്ട്. ഒക്ടോബർ എട്ട്, ഒൻപത്, 10 തീയതികളിലായി കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് ജില്ലാ കായികമേള നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ലൈൻ മാർക്കിങ് ഉൾപ്പെടെ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയായിട്ടുണ്ട്. എട്ട് ലെയ്ൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന് ചുറ്റും സുരക്ഷയ്ക്കായി ഫെൻസിങ് നിർമിക്കണം. ട്രാക്കിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പ്രാഥമിക കരാറിൽ ഉൾപ്പെട്ടിരുന്നില്ല. ഹാമർ കേജ്, ഷോട്‌പുട്ട് സർക്കിൾ, സ്റ്റാർട്ടിങ് ബ്ലോക്ക് പോലുള്ളവ സ്ഥാപിക്കാൻ തുക അനുവദിക്കുന്നതിനായി സ്പോർട്സ് കേരള ഫൗണ്ടേഷൻ കിഫ്ബിയിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. പവിലിയൻ, നീന്തൽക്കുളം എന്നിവയുടെ അവസാനഘട്ട നിർമാണവും നടക്കുന്നു. ഇൻഡോർ സ്റ്റേഡിയം നിർമാണം 60 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. കിഫ്ബി മുഖേന 51 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ ഹോസ്റ്റൽ നിർമാണവും പദ്ധതിയിലുണ്ട്.
സിന്തറ്റിക് ട്രാക്കുള്ള കൊടുമൺ സ്റ്റേഡിയത്തിലാണ് വർഷങ്ങളായി മേള നടക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികളും കായികതാരങ്ങളും ജില്ലാകേന്ദ്രത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഈ സ്റ്റേഡിയത്തിൽ എത്തിയാണ് പരിശീലനം നടത്തുന്നത്. ഒരു കുട്ടിക്ക് മാസം 500 രൂപ പരിശീലനത്തിന് ചെലവാകും. ദിവസേന ദീർഘദൂരം യാത്ര ചെയ്യുന്നതിനാൽ പഠനം, പരീക്ഷകൾ, പരിശീലനം എന്നിവ ഒരുമിച്ചുകൊണ്ടുപോകാൻ കുട്ടികൾക്ക് സാധിക്കാറില്ലെന്നും പരിശീലകർ പറയുന്നു.
Cannot compete in the new stadium this year either; Pathanamthitta District Sports Meet moved to Kodumon



