അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ നടക്കുന്നുമില്ല.
അടൂർ : ഒറ്റനോട്ടത്തിൽ കണ്ടാൽ വന്യജീവികളുടെ ശല്യം ഒഴിവാക്കാൻ വാരിക്കുഴി എടുത്തതാണെന്നേ തോന്നൂ. അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കുഴികൾ കണ്ടാൽ. എന്നാൽ, അങ്ങനെയല്ല ഇത് ഡിപ്പോയിലെ യാഡ് നിർമാണത്തിന്റെ ഭാഗമായി ഓടയ്ക്കുവേണ്ടി എടുത്ത കുഴികളാണ്. ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. എന്നാൽ, ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ നടക്കുന്നുമില്ല.
ഇതുകാരണം ഇപ്പോൾ ഓടക്കുള്ളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമാണുള്ളത്. ഓട പൂർത്തിയായാൽ മാത്രമേ യാഡിന്റെ നിർമാണം നടക്കുകയുള്ളൂ. ഓടയ്ക്കുവേണ്ടി കുഴി എടുത്തിരിക്കുന്നതിനാൽ സമീപത്തെ ശൗചാലയത്തിലേക്ക് ആളുകൾക്ക് പോകാൻ പ്രയാസമാണ്. നിലവിൽ താത്കാലികമായി ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ പാകത്തിൽ ഒരുനടപ്പാലം ഓടയ്ക്കു മുകളിൽ ഇട്ടിരിക്കുകയാണ്. ഇതിൽ കൂടി വേണം ആളുകൾ കടന്നുപോകേണ്ടത്. അതും സാഹസികമായി. നടന്നുപോകുമ്പോൾ കാൽ ഒന്നുതെറ്റിയാൽ ഓടയ്ക്കുള്ളിൽ വീഴുമെന്ന കാര്യവും ഉറപ്പാണ്. കൂടാതെ
ഡിപ്പോയിലെ വർക്‌ഷോപ്പിലേക്കും സമീപത്തെ പേ ആൻഡ് പാർക്കിലേക്കും വാഹനങ്ങൾക്ക് പോകാൻ പ്രയാസമാണ്. ഓട പണിയുടെ മെല്ലപ്പോക്കു കാരണം കെ.എസ്.ആർ.ടി.സി. ലേലത്തിൽ നൽകിയിരിക്കുന്ന പേ ആൻഡ് പാർക്കിലേക്ക് കഴിഞ്ഞ ഒരുമാസത്തിലേറെയായി വാഹനങ്ങൾക്ക് എത്താനാകുന്നില്ലെന്ന് പാർക്കിങ് കരാറുകാർ പറയുന്നു. അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ യാർഡ് പുനർനിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം നവംബറിലാണ് നടന്നത്. ബജറ്റിൽ യാർഡ് നിർമാണത്തിനായി ഒരുകോടി രൂപയും കനോപ്പി നിർമാണത്തിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ksrtc adoor dippo
