ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി
പത്തനംതിട്ട : ശബരിമല കലിയുഗവരദന്റെ തിരുനടയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയും ഭക്തമനസ്സുകളെ മുറിവേൽപ്പിക്കുകയും ചെയ്ത ജില്ലയിലെ അഞ്ച് ഇടത് എം.എൽ.എമാർക്കുമെതിരെ വിശ്വാസികൾ വിധിയെഴുതിയെന്നും അഞ്ചു സീറ്റിലും യൂ.ഡി.എഫ് ഉജ്വല വിജയം നേടുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി. വിശ്വാസികളെ വഞ്ചിച്ചവർക്കും കൊള്ളക്കാർക്ക് കുടപിടിക്കുന്നവർക്കും പത്തനംതിട്ടയിലെ പ്രബുദ്ധരായ ജനങ്ങൾ ബാലറ്റിലൂടെ തക്കതായ മറുപടി നൽകി. ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും. പോളിംഗ് ശതമാനത്തിലെ വർദ്ധനവ് യൂ.ഡി.എഫ് തരംഗത്തിന്റെ സൂചനയാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.അനിൽ തോമസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതികളായ സി.പി.എം നേതാക്കൾക്ക് ഇപ്പോഴും സംരക്ഷണ കവചമൊരുക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികൾ എന്ന നിലയിൽ ഈ കൊള്ളക്കെതിരെ ശബ്ദമുയർത്താൻ അഞ്ച് എം.എൽ.എമാരും തയ്യാറാകാതിരുന്നത് ഭക്തജനങ്ങളോടുള്ള കടുത്ത വഞ്ചനയായിരുന്നു. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ വിശ്വാസത്തെ ബലികഴിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. അധികാര തണലിൽ അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ നീതി നടപ്പിലാക്കാൻ ഒരു വിരൽ പോലും ചലിപ്പിക്കാത്ത ഇവർക്ക് ജനപ്രതിനിധി ആയിരിക്കുവാന്‍ അർഹതയില്ല.
അധികാരത്തിൽ വരുമ്പോൾ ശബരിമലയുടെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും സ്വർണ്ണക്കൊള്ളയിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു.
people-have-written-a-verdict-against-the-sabarimala-gold-theft-pathanamthitta-
