രാജ്യമൊന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്ത് 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിങ് ടേബിളുകളിൽ എത്തിച്ചു. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങി. ഫലം സംബന്ധിച്ച ആദ്യവിവരങ്ങൾ കൗണ്ടിങ് സെൻററുകളിൽ നിന്ന് പുറത്തുവരാൻ 15 മിനിറ്റിലേറെ സമയമെടുക്കും. ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാണെങ്കിൽ ആദ്യലീഡ് വരുന്നത് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങുമ്പോഴാണ്. നടപടിക്രമങ്ങളിലെ സമയവ്യത്യാസമാണ് ഇതിന് കാരണം.
സംസ്ഥാനത്ത് 140 നിയമസഭാമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 294 മണ്ഡലങ്ങളുള്ള ബംഗാളിലും 234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടിലും 126 മണ്ഡലങ്ങളുള്ള അസമിലും 30 സീറ്റുള്ള പുതുച്ചേരിയിലും കേരളത്തിനൊപ്പമാണ് വോട്ടെണ്ണൽ. പതിറ്റാണ്ടുകൾക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിരഞ്ഞെടുപ്പിൻറെ പരിസമാപ്തിയാണ് ഇന്നത്തെ വോട്ടെണ്ണൽ. ചരിത്രംകുറിച്ച് രണ്ടുവട്ടം തുടർച്ചയായി അധികാരത്തിലെത്തിയ ഇടതുമുന്നണിയെ കേരളം ഒരുവട്ടം കൂടി അധികാരത്തിലേറ്റിയാൽ സമാനതകളില്ലാത്ത നേട്ടമാകും അത്. ഒരുപതിറ്റാണ്ട് അധികാരത്തിൽ നിന്ന് അകറ്റിനിർത്തപ്പെട്ട കോൺഗ്രസിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പുഫലം നിലനിൽപ്പിൻറെ പ്രശ്നമാണ്. ബിജെപിക്ക് കിട്ടുന്ന ഏതുസീറ്റും കേരളത്തിൽ അവരുടെ ഭാവി മുന്നേറ്റത്തിന് അടിത്തറയാകുകയും ചെയ്യും.
പ്രതീക്ഷ കൈവിടാതെ കരുതലോടെയാണ് എൽഡിഎഫിൻറെ പ്രതികരണങ്ങൾ. ഭരണത്തുടർച്ച ഉറപ്പെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻറെ പ്രതികരണം. മറിച്ചുള്ള അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയപ്രതീക്ഷയിൽ ആഘോഷത്തിനൊരുങ്ങിയിരിക്കുകയാണ് യുഡിഎഫ് ക്യാംപ്. അതേസമയം, വലിയ തിരച്ചടി ഇന്ന് സിപിഎമ്മിന് കിട്ടുമെന്നും മൽസരഫലം ടിപിയുടെ കൊലയാളികൾക്കുള്ള ശിക്ഷയാകുമെന്നും കെ.കെ.രമ പ്രതികരിച്ചു. ടി.പി.ചന്ദ്രശേഖരന്റെ പതിനാലാം ചരമവാർഷികമാണിന്ന്.
മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻറെ മുഖവും മുനയും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുഫലത്തിൻറെ ഉത്തരവാദിത്തവും അദ്ദേഹത്തിന് തന്നെയായിരിക്കും. എൽഡിഎഫ് പരാജയപ്പെട്ടാൽ പിണറായി വിജയൻ പ്രതിപക്ഷനേതാവായി എത്തുമോ എന്ന ചോദ്യവും അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്. പരാജയപ്പെട്ടാലാണ് എൽഡിഎഫിനും സിപിഎമ്മിനും തലപുകയ്ക്കേണ്ടിവരികയെങ്കിൽ കോൺഗ്രസിനും യുഡിഎഫിനും ജയമാകും കൂടുതൽ തലവേദന. ആര് മുഖ്യമന്ത്രിയാകും എന്നതിൽ ഒരുകാലത്തുമില്ലാത്ത മൽസരവും പോരാട്ടവുമാണ് ഫലം വരുന്നതിന് മുൻപുതന്നെ നടക്കുന്നത്. ഇക്കുറി കരുത്തുതെളിയിച്ചില്ലെങ്കിൽ ബിജെപിയുടെ കേരളനേതൃത്വത്തിൽ ചൂടുള്ള ഒരുപാട് ചോദ്യങ്ങൾ ദേശീയനേതൃത്വത്തിൽ നിന്ന് നേരിടേണ്ടിവരും. ഒന്നിലേറെ സീറ്റുകൾ നേടിയാൽ രാജീവ് ചന്ദ്രശേഖർ എന്ന പേര് ദേശീയതലത്തിൽത്തന്നെ തിളങ്ങും.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 62 സീറ്റ് നേടിയ സിപിഎമ്മും 17 സീറ്റ് നേടിയ സിപിഐയും ഇക്കുറി മിക്ക സിറ്റിങ് എംഎൽഎമാർക്കും സീറ്റ് നൽകിയിരുന്നു. അവരുടെ പ്രകടനമാകും അന്തിമഫലത്തിൽ നിർണായകമാകുക. പകുതിയിലേറെ മന്ത്രിമാരുടെ കാര്യത്തിൽ ഇപ്പോൾ ഒരു ഉറപ്പുമില്ല എന്നാണ് മുന്നണി നേതൃത്വത്തിൻറെ ചിന്ത. കോൺഗ്രസിന് 2021ൽ 21 സീറ്റ് മാത്രമേ നേടാനായിരുന്നുള്ളു. 15 സീറ്റ് നേടിയ മുസ്‍ലിം ലീഗാണ് യുഡിഎഫിന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഇക്കുറി കോൺഗ്രസ് രണ്ടിരട്ടി സീറ്റുകൾ നേടിയില്ലെങ്കിൽ കാര്യങ്ങൾ കൈവിടുന്ന നിലയുണ്ടാകും. അതുതന്നെയാണ് പാർട്ടിയുടെയും മുന്നണിയുടെയും പ്രധാന ആശങ്ക.
ട്വൻറി ട്വൻറിയെ മുന്നണിയിലെത്തിച്ച് നടത്തിയ പരീക്ഷണത്തിൻറെ ഫലപ്രാപ്തി ബിജെപി നേതൃത്വവും ഉറ്റുനോക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യാൻ മടിച്ചിരുന്നു ജനവിഭാഗങ്ങളെ ട്വൻറി ട്വൻറി വഴി എൻഡിഎ പാളയത്തിലെത്തിക്കാനുള്ള നീക്കത്തോട് മധ്യകേരളത്തിലെ വോട്ടർമാർ എങ്ങനെ പ്രതികരിക്കുന്നു എന്നത് ബിജെപിയുടെ ഭാവി പദ്ധതികളിൽ നിർണായകമാകും.
election

