കായംകുളം ∙ വീണ്ടും കായംകുളത്ത് തെരുവ് നായയുടെ ആക്രമണം. പുല്ലുകുളങ്ങര, ഐക്യജംക്ഷൻ ഭാഗങ്ങളിൽ പത്ത് പേർക്കാണ് കടിയേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പിഞ്ചു കഞ്ഞിനെ അടക്കം കടിച്ച് പരുക്കേൽപ്പിച്ച തെരുവു നായ തന്നെയാണ് വീണ്ടും നാട്ടുകാരെ കൂട്ടമായി കടിച്ചതെന്ന് സംശയിക്കുന്നു.
മുത്തശ്ശിയുടെ കയ്യിലിരുന്ന 4 മാസം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആണ് തെരുവുനായ കഴിഞ്ഞ ദിവസം കടിച്ചുകീറിയത്. വീടിനു സമീപത്തെ റോഡിൽ കുഞ്ഞിനെ എടുത്തുകൊണ്ടുനിന്ന പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര കണ്ണമ്പള്ളിഭാഗം ശ്രീസദനത്തിൽ രാജമ്മയെയാണ് (56) തെരുവുനായ ആദ്യം ആക്രമിച്ചത്. ഓടിക്കാൻ ശ്രമിച്ചപ്പോൾ, കുഞ്ഞിനെയും കടിക്കുകയായിരുന്നു. രാജമ്മയുടെ മകൾ സൗമ്യയുടെ മകൻ ആരവിനാണു ഗുരുതര പരുക്കേറ്റത്. വൈകിട്ട് 5.30ന് ആണു സംഭവം. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജമ്മയെയും ആരവിനെയും ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇതേ തെരുവുനായ മറ്റു രണ്ടുപേരെക്കൂടി അന്നേ ദിവസം കടിച്ചു. പുല്ലുകുളങ്ങര പൊന്നുരൂട്ട് ഭാഗത്ത് റഷീദ (44), മകൾ അമാന (16) എന്നിവർക്കാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടു പേരും കുത്തിവയ്പ് എടുത്തു.
kayamkulam-stray-dog-attack
