ശബരിമല തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണയായതായി റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തന്നെ തന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും പകരം മകനെ ചുമതലയേൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു . ഈ ആവശ്യം അംഗീകരിക്കാനാണ് ബോർഡിലെ ഭൂരിപക്ഷ തീരുമാനം...വിഷയത്തിൽ ദേവസ്വം ബോർഡ് എടുക്കുന്ന തീരുമാനം ഉടൻ തന്നെ ഹൈക്കോടതിയെ അറിയിക്കും. നിലവിലെ സാഹചര്യത്തിൽ താഴമൺ കുടുംബത്തെ തന്ത്രി പദവിയിൽ നിന്ന് മാറ്റേണ്ടതില്ലെന്നാണ് ബോർഡിന്റെ നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കും . ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക .
ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ പൂർണ്ണ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. അദ്ദേഹത്തെ തന്ത്രിയാക്കുന്നതിൽ ബോർഡിന് യാതൊരുവിധ എതിർപ്പുമില്ലെന്നും, കോടതിയുടെ നിരീക്ഷണത്തിലുള്ള കേസായതിനാൽ നിയമപരമായ അഭിപ്രായം തേടുമെന്നും അദ്ദേഹം അറിയിച്ചു. താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
അതേസമയം, സ്വർണ്ണക്കള്ളവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്ന് കണ്ഠരര് രാജീവരെ മേൽശാന്തി അഭിമുഖ ബോർഡിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വിവാദങ്ങൾ ഒഴിവാക്കാനും പാരമ്പര്യം നിലനിർത്താനുമാണ് മകനെ ചുമതലപ്പെടുത്താൻ രാജീവര് കത്ത് നൽകിയത്. നേരത്തെ കണ്ഠരര് മോഹനര് മാറിയപ്പോൾ മകൻ മഹേഷ് മോഹനരെ തന്ത്രിയാക്കിയ മുൻമാതൃകയും ഇതിനുണ്ട്. എൽഎൽബി, എൽഎൽഎം ബിരുദധാരിയായ ബ്രഹ്മദത്തൻ, മുൻപും ശബരിമലയിൽ താന്ത്രിക കർമ്മങ്ങളിൽ പങ്കാളിയായിട്ടുണ്ട്
sabarimala









