72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ
ആലപ്പുഴ ∙ 72ാമത് നെഹ്റു ട്രോഫി വള്ളംകളി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യാതിഥിയായിരുന്നു. മന്ത്രി എം.ലിജു അധ്യക്ഷത വഹിച്ചു. മന്ത്രി പി.സി.വിഷ്ണുനാഥ് പതാക ഉയർത്തി. മന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. കെ.സി.വേണുഗോപാൽ എംപി സ്മരണിക പ്രകാശനവും കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമ പുരസ്കാര വിതരണവും ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികൾക്കുള്ള പുരസ്കാര വിതരണവും നിർവഹിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമ്മാന വിതരണം നിർവഹിക്കും.
വിവിധ വിഭാഗങ്ങളിലായി 70 വള്ളങ്ങൾ വെള്ളത്തിലെ കളിക്കളത്തിലിറങ്ങും. 21 ചുണ്ടൻ വള്ളങ്ങള്‍ നാലു ട്രാക്കുകളിൽ 6 ഹീറ്റ്സുകളിലായി ചുണ്ടൻവള്ളങ്ങൾ പൊരുതും. വനിതകൾ തുഴയുന്ന തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളമേ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. വനിതകളുടെ തെക്കനോടി കെട്ട് വിഭാഗത്തിൽ 4 വള്ളങ്ങൾ മത്സരിക്കും. ഇരുട്ടുകുത്തി ബി - 16, ഇരുട്ടുകുത്തി സി – 14, വെപ്പ് എ - 5, വെപ്പ് ബി - 4, ചുരുളൻ - 3, ഇരുട്ടുകുത്തി എ - 3 എന്നിവ മറ്റു വിഭാഗങ്ങൾ. ഇന്നു രാവിലെ ജലട്രാക്ക് ഉണരും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. പുന്നമടയിൽ കായലിന്റെ വീതിയെ 4 ട്രാക്കായി തിരിച്ചാണ് ഓരോ യാനത്തിന്റെയും പാച്ചിലിനു വഴിയൊരുക്കുന്നത്. പടിഞ്ഞാറേ കരയിലും കായൽനടുവിലെ നെഹ്റു പവിലിയനിലും കാണികളുടെ ആവേശം കായൽ കവിയും. നെഹ്റു പവിലിയനിലാണു മുഖ്യാതിഥികൾ എത്തുന്ന ഉദ്ഘാടന ചടങ്ങ്.
സെക്കൻഡിനെത്തന്നെ കീറിമുറിക്കുന്നത്ര പ്രവചനാതീതമായ മത്സരങ്ങളുണ്ടായിരുന്നു കഴിഞ്ഞതവണ. ഏതു ചുണ്ടന്റെ ചുണ്ടാണ് ആദ്യം ഫിനിഷിങ് ലൈൻ തൊട്ടതെന്നു സൂക്ഷ്മമായി നിർണയിക്കാൻ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച 4 ചുണ്ടൻ വള്ളങ്ങൾ ഫൈനലിൽ നെഹ്റുവിന്റെ പേരിലുള്ള വെള്ളിക്കപ്പ് ഉന്നമിട്ടു കുതിക്കും. ആഴ്ചകൾ നീണ്ട പരിശീലനത്തിന്റെയും തയാറെടുപ്പിന്റെയും പാരമ്യമാണ് ഇന്നു പുന്നമടയിൽ കാണുക. നൂറോളം തുഴക്കാർ ഒരേ ഉടലാകുന്ന വിസ്മയം ഓരോ ചുണ്ടൻ വള്ളത്തിലും കാണാം. ശരാശരി 130 അടി നീളമുള്ള ചുണ്ടൻ വള്ളങ്ങളെയാണ് അവർ ഒരേ ശ്വാസത്തിൽ പായിക്കുന്നത്. ഈ അസാധാരണ മത്സരത്തെ കേട്ടറിഞ്ഞു പല രാജ്യങ്ങളിൽനിന്നും കാണികളെത്തും.
Chief Minister V. D. Satheesan inaugurates 72nd Nehru Trophy Boat Race
