നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു
നാരങ്ങാനം : സി.പി.എമ്മിന്റെ രണ്ട് വോട്ടിൽ ഒന്ന് എതിർപക്ഷത്തേക്കു മറിഞ്ഞതോടെ നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു. കോൺഗ്രസിലെ വി.പി.മനോജ് കുമാറാണ് പ്രസിഡന്റ്.
ബുധനാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. സി.പി.എമ്മിലെ എം. ഷീജാമോൾ അനുകൂലിച്ചതോടെ ആറിൽനിന്ന് ഏഴ് എന്ന മാന്ത്രികസംഖ്യ നേടി യു.ഡി.എഫ്. അധികാരംപിടിച്ചു. ഇവിടെ യു.ഡി.എഫ്.-ആറ്, എൻ.ഡി.എ.-ആറ്, എൽ.ഡി.എഫ്.-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
നറുക്കെടുപ്പിലൂടെ ബി.ജെ.പി.യുടെ വി.ബി. പ്രസാദാണ് ആദ്യം പ്രസിഡന്റായത്. ഓഗസ്റ്റ് ആറിന് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തെ എൽ.ഡി.എഫ്. പിന്തുണച്ചതോടെ ബി.ജെ.പി. ഭരണം വീണു. തുടർന്ന് കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് ജെസി മാത്യുവിന് പഞ്ചായത്ത് പ്രസിഡന്റിന്റെ താത്കാലികചുമതല നൽകി. അവിശ്വാസത്തെ പിന്തുണച്ചെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി സി.പി.എം. നിലപാടെടുക്കുമെന്ന് സൂചനയില്ലായിരുന്നു.
ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ എല്ലാവരും കരുതിയത് 6-6-2 എന്ന സമനിലയിൽ വീണ്ടും നറുക്കെടുപ്പ് വരുമെന്നായിരുന്നു. എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റി. വി.പി.മനോജ് കുമാറിന് അനുകൂലമായി ഷീജാമോൾ നിലപാടെടുത്തു. ഓപ്പൺ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. അംഗങ്ങൾക്ക് സി.പി.എം. വിപ്പ് നൽകിയിരുന്നില്ല. ഷീജാമോളെ പാർട്ടിയിൽനിന്ന് സി.പി.എം. പുറത്താക്കി. കോൺഗ്രസുകാരിയായ വൈസ് പ്രസിഡന്റിനെതിരേ ബി.ജെ.പി. അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും എൽ.ഡി.എഫ്. അനുകൂലിച്ചില്ല. ക്വാറം തികയാത്തതിനാൽ ഇതു ചർച്ചയ്ക്കെടുത്തിരുന്നില്ല.
UDF has captured the administration of Naranganam Panchayat




