ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലേത്: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട ∙ കാൽനൂറ്റാണ്ടിന് ശേഷമുള്ള കേരളം എങ്ങനെയാകണമെന്ന ചിന്തയോടെ ദീർഘവീക്ഷണത്തിൽ പ്രവർത്തിക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി വീണാ ജോർജ്. എൽഡിഎഫ് സർക്കാരിന്റെ 4 ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന- വിപണനമേളയുടെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയുടെ വികസന മുഖമുദ്രയായി കോന്നി മെഡിക്കൽ കോളജ് മാറി. നാലാം ബാച്ച് ഉടൻ ആരംഭിക്കും. ബിരുദാന്തര ബിരുദ കോഴ്സുകൾ സമീപഭാവിയിൽ ആരംഭിക്കും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രി ഉൾപ്പെടെ വലിയതോതിലുള്ള നിർമാണ പ്രവർത്തനം നടക്കുന്നു. നഴ്സിങ് കോളജുകൾ ആരംഭിച്ചു. മലയോര ഹൈവേ വികസനത്തിന് വേഗത പകർന്നു. ജില്ലയിൽ ഐടി പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ സേവനങ്ങളുടെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം കൂടി പകരുന്നുവെന്നത് മേളയുടെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ, മനോജ് മാധവശേരിൽ, നൗഷാദ് കണ്ണംകര, രാജു നെടുവംപുറം, ഷാഹുൽ ഹമീദ്, മനു വാസുദേവ്, നിസാർ നൂർമഹൽ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, പൊതുമരാമത്ത്, കാർഷികം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും സ്വപ്നതുല്യമായ വികസനമാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നടന്നത്. കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവൃത്തി ഒറ്റ ഘട്ടമായി നടത്തി. സ്കൂൾ ക്ലാസ് മുറികൾ സ്മാർട്ടായി. ഗ്രാമീണ റോഡുകൾ വരെ ബിഎംബിസി നിലവാരത്തിൽ നിർമിച്ചു.
സർവതല സ്പർശിയായ വികസനത്തിന്റെ ഒമ്പത് വർഷമാണ് കഴിഞ്ഞുപോയതെന്ന് അധ്യക്ഷനായ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലൈഫ് മിഷനിലൂടെ പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഭുരേഖകൾ നൽകി. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വികസന പദ്ധതി നടപ്പാക്കി. ഡിജിറ്റൽ സർവേ അവസാന ഘട്ടത്തിലാണ്. നവകേരളം ജനങ്ങൾക്ക് പ്രാപ്തമാക്കാൻ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ve4ena george