റാന്നി താലൂക്കിൽ കനത്ത മഴയിൽ തകർന്നത് 24 വീടുകൾ
റാന്നി: മഴയിൽ നാശം സംഭവിക്കുന്ന ഭാഗങ്ങളിൽ വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിൽ 24 വീടാണ് റാന്നി താലൂക്കിൽ തകർന്നത്. ഇവയിൽ 20 വീടും മരങ്ങൾ വീണാണ് തകർച്ച നേരിട്ടത്. വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന അയൽവാസിയുടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് യോഗം നിർദ്ദേശം നൽകി. ഓരോ പഞ്ചായത്തിലും 10 പേർ അടങ്ങുന്ന നാല് ടീമുകളെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട് ഈ മാസം 31 വരെ പ്രദേശം മഞ്ഞ അലർട്ടിലാണ്.
രണ്ടുദിവസം കൂടി ശക്തമായ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള സ്ഥലങ്ങൾ നേരത്തെ കണ്ടുവെക്കണമെന്നും യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്. കുരുമ്പൻമൂഴി മേഖലകളിൽ ജലനിരപ്പ് ഉയർന്നപ്പോൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. മൂന്നുദിവസംകൊണ്ട് 25ലധികം കേസുകളിൽ ഫയർഫോഴ്സും പങ്കെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനായി ആറുപേർ അടങ്ങുന്ന ആർ.ആർ.ടി.എ താലൂക്കിൽ രൂപവത്കരിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.
കടവുകളിൽ അപകട സൂചന ബോർഡ് സ്ഥാപിക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി വലിയ തോട് ശുചീകരണം എത്രയും വേഗം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവൃത്തികൾ ടെൻഡർ ചെയ്തതായും ഒരാഴ്ചകൊണ്ട് പൂർത്തിയാകുമെന്നും മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു. മണിമലയാറ്റിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം വേഗം അറിയുന്നതിന് കോട്ടയം ജില്ല അധികൃതരുമായി ബന്ധപ്പെടുന്നതിന് മല്ലപ്പള്ളി തഹസിൽദാരെ യോഗം ചുമതലപ്പെടുത്തി.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങുന്നത് വലിയ പരാതികൾക്ക് ഇടയാക്കുന്നുണ്ട്. കൂടുതൽ ആളുകളെ നിയോഗിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനും എത്രയും വേഗം മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം വൈദ്യുതിവകുപ്പിനോട് ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി, എ.സി.എഫ് ജിയാസ് ജമാലുദ്ദീൻ നബ്ബ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു വളയനാട്ട്, റൂബി കോശി, ലത മോഹൻ, സോണിയ മനോജ്, അമ്പിളി പ്രഭാകരൻ നായർ, ഉഷ ഗോപി, ഉഷ ജേക്കബ്, തഹസിൽദാർമാരായ ഏവീസ് കുറമണ്ണിൽ, ഷാജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
heavy rain