കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലിയിൽ വീണ്ടും കാട്ടാന ആക്രമണം. കാടിറങ്ങിയെത്തിയ ആന വീടിന്റെ ഗേറ്റ് തകർക്കുകയും പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. കല്ലേലി സ്കൂളിന് സമീപം തെക്കേടത്ത് താഴെതിൽ കോശി മാത്യുവിന്റെ വീടിന്റ ഗേറ്റാണ് ആന നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പൂട്ടിയിട്ടിരുന്ന ഗേറ്റ് ചവിട്ടി തുറക്കുകയായിരുന്നു. ഈ സമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.
തുടർന്ന് സമീപത്തെ ഷൈജു മൻസിലിൽ അനീഷിന്റെ വാഴ കൃഷിയും നശിപ്പിച്ചു. സംഭവം അറിയിക്കാൻ പാടം ഫോറസ്റ്റ് സ്റ്റേഷനിലും നടുവത്തുമൂഴി റേഞ്ച് ഓഫിസിലും ഫോൺ വിളിച്ചെങ്കിലും ആരും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കല്ലേലി മേശിരിക്കാന ഭാഗത്ത് സ്കൂട്ടർ യാത്രക്കാരായ അമ്മയെയും മകളെയും കാട്ടാന ഓടിച്ചിരുന്നു. തലനാരിഴക്കാണ് ഇരുവരും ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ടത്.
konni kalleli wild elephant