പത്തനംതിട്ട : സംസ്ഥാനത്ത് കാലവർഷത്തിൽ വ്യാപകനാശം. ഏഴുപേർ മരിച്ചു. വിഴിഞ്ഞത്തുനിന്നു പോയ മത്സ്യത്തൊഴിലാളികളുടെ വള്ളം തിരയിൽപ്പെട്ട് പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി. ആന്റണി(53) മരിച്ചു. നാലുവള്ളങ്ങളിലെ 13 പേരെ കാണാതായി.
തൊഴിലുറപ്പ് തൊഴിലാളിയായ എറണാകുളം മണ്ണത്തൂർ കരവട്ടെ അമ്മംകുളത്തിൽ അന്നക്കുട്ടി (85) ദേഹത്ത് മരംവീണ് മരിച്ചു. മുനമ്പത്ത് ബോട്ടിന്റെ പ്രൊപ്പല്ലർ വൃത്തിയാക്കാൻ കായലിലിറങ്ങിയ ബംഗാൾ സ്വദേശിയായ രാമകൃഷ്ണ വിശ്വാസ് (38) മുങ്ങിമരിച്ചു. കെട്ടിടത്തിനു മുകളിൽനിന്ന് കാറ്റിൽ സിമന്റ് ഇഷ്ടിക വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേക്കര കൊട്ടുവള്ളിക്കാട് സത്താർ ഐലൻഡ് കൈതത്തറ ശ്യാംമോന്റെ ഭാര്യ ആര്യ (34) മരിച്ചു.
കോട്ടയത്ത് പാടശേഖരത്തിൽ മീൻപിടിക്കാൻ പോയ കൊല്ലാട് പാറത്താഴെ പി.ജെ. ജോബിൻ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവർ വള്ളംമറിഞ്ഞ് മുങ്ങിമരിച്ചു.
കാസർകോട് മഞ്ചേശ്വരത്തിനടുത്ത് മധുവാഹിനി പുഴയുടെ കൈവഴിയായ പട്‌ല തോട്ടിൽവീണ് പാലക്കുന്ന് കരിപ്പൊടിയിലെ സാദിഖ് (39) മരിച്ചു.
പൊയിനാച്ചിക്കടുത്ത് ചട്ടഞ്ചാലിനും തെക്കിലിനും ഇടയിൽ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. മണിക്കൂറുകൾക്കകം കരാർ കമ്പനി റോഡ് പഴയപടിയാക്കി.
മഴയുടെ തീവ്രത കുറയും
: മഴയുടെ തീവ്രത ശനിയാഴ്ചമുതൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുമാത്രമേ ഉള്ളൂ.
RAIN PATHANMTHITTA