തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പത്തനംതിട്ട : ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ, വിവിധ പാർട്ടികളുടെ പൊതുപരിപാടികൾ നടക്കുന്ന സ്ഥലം, വാഹനങ്ങൾ പാർക്കുചെയ്യുകയും ധാരാളം ജനങ്ങൾ എത്തുകയും ചെയ്യുന്ന ഇടം. തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പത്തനംതിട്ട നഗരത്തിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻപോലും ഒരിടമില്ലാത്തത് ജനങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ശൗചാലയങ്ങളുള്ള ‘വഴിയിടം ടേക്ക് എ ബ്രേക്ക്’ സ്ഥാപിച്ചെങ്കിലും ഇത് തുറക്കാതായിട്ട് നാളുകൾ ഏറെയായി.
വർഷങ്ങൾക്കുമുൻപ് ഉണ്ടായിരുന്ന ശൗചാലയമാണ് 2020-21-ൽ വഴിയിടമാക്കി പുതുക്കിനിർമിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടായിരുന്നു. പഴയ വ്യാപാരസ്ഥാപനങ്ങളിൽ പലയിടത്തും ശൗചാലയ സംവിധാനങ്ങൾ ആവശ്യത്തിന് ഉണ്ടാവാറില്ല.
ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പഴയ ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങൾ ആശ്വാസമായിരുന്നു. 2024-25-വരെ വലിയ പ്രശ്നങ്ങളില്ലാതെ പ്രവർത്തിച്ചെങ്കിലും 2025-26 വർഷത്തിൽ വഴിയിടം ലേലത്തിൽ പിടിച്ച വ്യക്തി ഇത് തുറന്നുപ്രവർത്തിപ്പിച്ചില്ല. അന്നത്തെ നഗരസഭാ കൗൺസിലിൽ വിഷയം പലതവണ ചർച്ചയ്ക്ക് വന്നു. കൗൺസിലിൽ ഒട്ടേറെ തവണ വിഷയം ഉന്നയിച്ചിരുന്നെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡറായിരുന്ന കെ.ജാസിംകുട്ടി പറഞ്ഞു.
കുടുംബശ്രീയെയോ മറ്റോ നടത്തിപ്പ് ചുമതല ഏൽപ്പിച്ച് വഴിയിടം തുറക്കാൻ നഗരസഭാ ഭരണസമിതി ആലോചിച്ചെങ്കിലും അതും ഫലം കണ്ടില്ല. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പുതിയ ഭരണസമിതിയിലാണിപ്പോൾ പ്രതീക്ഷ.
vazhiyidam take a break
